കാഠ്‌മണ്ഡു: നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ബലേൻ ഷാ അധികാരത്തിലേക്ക്.
റാപ്പർ, എഞ്ചിനീയർ, ജെൻ സി പ്രക്ഷോഭ നായകൻ എന്നീ നിലകളിൽ തന്‍റെ കഴിവ് പ്രകടിപ്പിച്ച ഇദ്ദേഹം ഹിമാലയൻ രാഷ്ട്രത്തിന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്‌പി) നേതാവായ ഇദ്ദേഹം ശീതൾ നിവാസിലെ പ്രസിഡന്‍റ് ഓഫീസിൽ ഉച്ചയ്ക്ക് 12.34-ന് നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്‍റ് രാം ചന്ദ്ര പൗഡൽ അദ്ദേഹത്തെ 47-ാമത് പ്രധാനമന്ത്രിയായി നിയമിച്ചു. മാധേസ് മേഖലയിൽ നിന്ന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തി കൂടിയാണ് ഈ 35-കാരൻ.
നാല് തവണ പ്രധാനമന്ത്രിയായിരുന്ന ഒലിയെ ഏകദേശം 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. നേപ്പാളിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ പാർട്ടിയായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) വൻ വിജയം നേടിയിരുന്നു.
ജനുവരിയിൽ, രവി ലാമിച്ചാനെയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആർഎസ്‌പിയിൽ ചേർന്ന ഇദ്ദേഹം താമസിയാതെ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അക്രമാസക്തമായ പ്രതിഷേധത്തിലൂടെ കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെ അട്ടിമറിച്ച 'ജെൻസി' പ്രക്ഷോഭത്തിലെ ബലേൻ ഷായുടെ പ്രകടനമാണ് ഈ വിജയത്തിന് ഏറെ സഹായകമായത്.
"സമൂഹത്തിലെ നിലവിലുള്ള വ്യവസ്ഥയെക്കുറിച്ച് റാപ്പ് ഗാനങ്ങൾ ആലപിച്ച് ബലേൻ ആയിരക്കണക്കിന് യുവാക്കളുടെ ഹൃദയം കീഴടക്കി. സാമൂഹിക അപാകതകൾ ചിത്രീകരിക്കുന്നതും അഴിമതിയും രാഷ്ട്രീയ ദുർഭരണവും തുറന്നുകാട്ടുന്നതുമായ ആക്ഷേപഹാസ്യ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിരുന്നു," യുവ സംഗീതജ്ഞനായ സുദീപ് മനന്ദ പറഞ്ഞു.
ഈ ജനപ്രീതി മുതലെടുത്താണ് യുവനേതാവ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതും 2022-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും. പരമ്പരാഗത പാർട്ടികളുടെ 'മ്യൂസിക്കൽ ചെയർ' രാഷ്ട്രീയത്തിൽ മടുത്ത യുവാക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്‍റെ അനുയായികളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.2025-ൽ കെ.പി. ശർമ്മ ഒലി നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിച്ചപ്പോൾ, ഈ നീക്കത്തെ എതിർത്ത പ്രമുഖ ശബ്ദങ്ങളിൽ ബലേനും ഉൾപ്പെട്ടിരുന്നു. മാലിന്യ നിർമാർജ്ജനം, ശുചിത്വം, സുരക്ഷിതമായ കുടിവെള്ളം, വൃത്തിയുള്ള റോഡുകൾ, നഗരവികസനത്തോടൊപ്പം സാംസ്‌കാരിക പൈതൃക സംരക്ഷണം എന്നിവയെല്ലാമായിരുന്നു ബലേന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
ടൈം മാഗസിൻ '2023-ലെ മികച്ച 100 വളർന്നുവരുന്ന നേതാക്കളിൽ' ഒരാളായി തിരഞ്ഞെടുത്ത ബലേൻ ഷാ, കാഠ്‌മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയുടെ മേയറായി സേവനമനുഷ്ഠിച്ചിരുന്നു. മഹാനഗരത്തിന് വേണ്ടി നടത്തിയ വിപുലമായ പരിഷ്കാര നടപടികളിലൂടെയും സൗന്ദര്യവൽക്കരണത്തിലൂടെയും അദ്ദേഹം ശ്രദ്ധ നേടി.
അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുന്നതിനോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മേഖല എന്നിവയ്ക്ക് അദ്ദേഹം മുൻഗണന നൽകി. വിവിധ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ദരിദ്രർക്കായി നിശ്ചിത എണ്ണം കിടക്കകൾ അനുവദിച്ചു. ഇതിനുപുറമേ, സ്കൂളുകളിൽ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകുന്ന പാഠ്യേതര പ്രവർത്തനങ്ങളും അവതരിപ്പിച്ചു. വിവിധ മേഖലകളിൽ നൽകിയ തൊഴിൽ പരിശീലനം ഏകദേശം 60,000 മുതൽ 70,000 വരെ യുവാക്കൾക്ക് പ്രയോജനം ചെയ്തു.
എന്നിരുന്നാലും, തലസ്ഥാനത്തെ ചില പ്രശ്നങ്ങൾ കാരണം അദ്ദേഹം വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. ജെൻസി പ്രതിഷേധക്കാർ തീവയ്പ്പ് നടത്തിയപ്പോൾ ഫയർ ബ്രിഗേഡിനെ അയച്ചില്ല എന്ന ആരോപണം അതിലൊന്നാണ്. ജനങ്ങൾക്ക് ഓൺലൈൻ സേവനം ലഭ്യമാക്കുമെന്നും ഉദ്യോഗസ്ഥ സംവിധാനത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തി നിഷ്പക്ഷവും ഉത്തരവാദിത്തമുള്ളതുമായ ഒരു പൊതുസേവന സംവിധാനം കെട്ടിപ്പടുക്കുമെന്നും അദ്ദേഹത്തിന്‍റെ പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആരാണ് ബലേൻ ഷാ?
നേപ്പാളിലെ മാധേസ് പ്രവിശ്യയിൽ നിന്നുള്ള ആയുർവേദ പ്രാക്ടീഷണറായ രാം നാരായൺ ഷായുടെയും വീട്ടമ്മയായ ധ്രുവദേവി ഷായുടെയും ഇളയ മകനാണ് ബലേൻ ഷാ. ചെറുപ്പം മുതലേ സംഗീതത്തിലും കവിതയിലും താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം വിദ്യാഭ്യാസ കാലത്ത് റാപ്പ് സംഗീതത്തിലേക്ക് തിരിഞ്ഞു.
2012-ൽ മെട്രിക്കുലേഷൻ പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെ, ബലേൻ തന്‍റെ ആദ്യ സിംഗിൾ ഗാനമായ 'സഡക് ബാലക്' പുറത്തിറക്കി. ഏകദേശം പത്ത് ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഔദ്യോഗിക യൂട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്.
കാഠ്‌മണ്ഡുവിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശേഷം കർണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ (VTU) നിന്ന് സ്ട്രക്‌ചറൽ എഞ്ചിനീയറിങിൽ ബിരുദാനന്തര ബിരുദം നേടി. 2018-ൽ സബീന കഫ്‌ലെയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.