പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണരംഗത്ത് സജീവമായി.
പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കി. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവേദിയായി മാറും. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.യുഡിഎഫ് സ്ഥാനാർത്ഥിയായി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി വലിയ ആത്മവിശ്വാസത്തിലാണ്. എന്റെ കംഫർട്ടിനേക്കാൾ പാർട്ടി ഏൽപ്പിച്ച ദൗത്യത്തിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ തുടരുകയാണ് എന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും സത്യം തെളിയട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ പോലീസ് പരാതിക്ക് മുൻപേ പാർട്ടി പുറത്താക്കിയത് കോൺഗ്രസിന്റെ ധാർമ്മികതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ തന്റെ പ്രധാന എതിരാളി ബിജെപി ആണെന്നാണ് പിഷാരടിയുടെ വിലയിരുത്തൽ. മമ്മൂട്ടിയുൾപ്പെടെയുള്ളവരോട് സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് എത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപേ പാലക്കാട് ചുവരെഴുത്തും പ്രചാരണവും ശോഭാ സുരേന്ദ്രൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ അസാന്നിധ്യം പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന സൂചന നൽകിയെങ്കിലും എല്ലാം നല്ല രീതിയിലാണെന്നാണ് ശോഭ സുരേന്ദ്രൻ പറയുന്നത്. ശോഭ പങ്കെടുത്ത ക്ഷേത്ര ദർശനത്തിലും ചുവരെഴുത്ത് ഉദ്ഘാടനത്തിലും പ്രശാന്ത് ശിവൻ എത്തിയില്ല. പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചിരുന്ന പ്രശാന്തിനെ വെട്ടിയാണ് ശോഭയെ കൊണ്ടുവന്നതെന്നതാണ് അതൃപ്തിക്ക് കാരണമെന്നാണ് സൂചന.
പകരമായി നൽകുമെന്ന് കരുതിയ നെന്മാറ സീറ്റ് ബിഡിജെഎസ് വിട്ടുനൽകിയിട്ടില്ല.പാർട്ടിയിൽ ഭിന്നതയില്ലെന്നും പ്രശാന്ത് തന്റെ മകനെപ്പോലെയാണെന്നുമാണ് ശോഭയുടെ നിലപാട്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ വീട് സന്ദർശിച്ചപ്പോഴും പ്രശാന്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.