ഇറാൻ: യുദ്ധവാർത്തകള്‍ വരുമ്പോള്‍ പലപ്പോഴും കേള്‍ക്കുന്ന വാക്കാണ് ബങ്കർ എന്നത്. ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ബോംബുകളില്‍ നിന്നും മിസൈലുകളില്‍ നിന്നും രക്ഷനേടാനുള്ള സുരക്ഷിത ഇടമാണ് ബങ്കറുകള്‍.
സാധാരണ ബോംബുകള്‍ക്കോ, മിസൈലുകള്‍ക്കോ ബങ്കറുകളെ പ്രതിരോധിക്കാൻ കഴിയില്ല. മാരക പ്രഹരശേഷിയുള്ള ബോംബുകള്‍ക്കോ മിസൈലുകള്‍ക്കോ ഒരു പോറല്‍പോലും ഏല്‍പ്പിക്കാൻ കഴിയാത്ത ബങ്കറുകള്‍ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നോ അതിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്തൊക്കെയാണെന്നോ മിക്കവർക്കും അറിയില്ല. അക്കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാം.വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും ബങ്കറുകളുടെ നിർമാണം. യോജിച്ച സ്ഥലം കണ്ടെത്തുകയാണ് ബങ്കർനിർമാണത്തിലെ ആദ്യ കടമ്പ. വെള്ളപ്പൊക്കത്തിന് തീരെ സാദ്ധ്യതയില്ലാത്തതും ഭൂർഗ ജലനിരപ്പ് കുറവായതുമായ സ്ഥലമാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. മണ്ണിന് നല്ല ഉറപ്പുമുണ്ടാവണം.
സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ നിശ്ചിത ആഴത്തില്‍ കുഴിയെടുക്കും. ഏറ്റവും കുറഞ്ഞത് മൂന്നടിയെങ്കിലും ആഴത്തില്‍വേണം കുഴിയെടുക്കാൻ. ആണവ ആക്രമണമുണ്ടായാല്‍ റേഡിയേഷൻ തടയാനാണിത്. ചിലപ്പോള്‍ ഇതിലും കൂടുതല്‍ ആഴത്തിലും കുഴിയെടുക്കാറുണ്ട്. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ പരമരഹസ്യമായിട്ടായിരിക്കും കുഴിയെടുപ്പ്.
കുഴിയെടുപ്പ് കഴിഞ്ഞാല്‍പ്പിന്നെ നിർമാണം തുടങ്ങും. സ്റ്റീല്‍, റീ ഇൻഫോഴ്സ്ഡ് കോണ്‍ക്രീറ്റ് എന്നിവയാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. കട്ടിയേറിയ മേല്‍ക്കൂരയും ഭിത്തിയുമായിരിക്കും ബങ്കറുകള്‍ക്ക്. ശക്തമായ സ്ഫോടനങ്ങള്‍ താങ്ങാൻവേണ്ടിയാണ് ഇങ്ങനെചെയ്യുന്നത്. നിർമാണം കഴിഞ്ഞാല്‍ അവിടെ ബങ്കർ ഉണ്ടെന്നുപോലും തോന്നിപ്പിക്കാതിരിക്കാനുള്ള മാർഗങ്ങളും ചെയ്തിട്ടുണ്ടാവും.
ഏറെ താഴ്ചയിലാണ് ബങ്കറുകള്‍ നിർമ്മിക്കുന്നത് എന്നതിനാല്‍ വായുസഞ്ചാരത്തിന് എയർ ഫില്‍ട്ടറേഷൻ സിസ്റ്റം, ജലവിതരണം, ഭക്ഷണ സംഭരണ സൗകര്യം, മെഡിക്കല്‍ കിറ്റ്, ജനറേറ്റർ പോലുള്ള ബദല്‍ ഊർജ സ്രോതസ് എന്നിവ നിർബന്ധമായും ഉണ്ടാവും. അടിയന്തര സാഹചര്യമുണ്ടായാല്‍ പെട്ടെന്ന് ഉള്ളിലേക്ക് കയറാനും പുറത്തിറങ്ങാനും കഴിയുന്ന രീതിയിലുള്ള വാതിലുകളായിരിക്കും ബങ്കറുകള്‍ക്ക്.പലയിടങ്ങളിലും ഒന്നിലധികം ബങ്കറുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് തുരങ്കങ്ങളും കാണും. ആക്രമണത്തില്‍ ഒരു ബങ്കറിന് കേടുപാടുകളുണ്ടായാല്‍ മറ്റൊരു ബങ്കറിലേക്ക് എളുപ്പത്തില്‍ രക്ഷപ്പെടുന്നതിനുവേണ്ടിയാണിത്. ചില ബങ്കറുകളില്‍ അത്യന്താധുനിക സൗകര്യങ്ങളും ഉണ്ടാവും.
ബങ്കറുകള്‍ സുരക്ഷിതമാണെന്ന് പൊതുവെ കരുതാറുണ്ടെങ്കിലും ആധുനിക കാലത്ത് അത്ര സുരക്ഷിതമല്ലെന്നതാണ് സത്യം. ബങ്കർ ബസ്റ്റർ ബോംബുകളുടെ രംഗപ്രവേശത്തോടെയാണ് ഈ അവസ്ഥ വന്നത്.
ഉപരിതലത്തില്‍ പൊട്ടിത്തെറിക്കുന്ന സാധാരണ ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി, മണ്ണും പാറയും കോണ്‍ക്രീറ്റും തുളച്ചുകയറി ഭൂമിക്കടിയിലെ ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ള ബോംബുകളാണ് ഇവ. രണ്ടായിരം കിലോയ്ക്ക് മുകളില്‍ ഭാരമാണ് ഈ ബോംബുകള്‍ക്കുള്ളത്. ജിപിഎസ് അധിഷ്ഠിത സംവിധാനമാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ ലക്ഷ്യം അണുവിട തെറ്റില്ല.
ഏത് മോശം കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഇവയ്ക്ക് സാധിക്കും. അത്യാധുനികമായ 'ഫ്യൂസ്' സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. അതായത്, ഭൂമിക്കടിയിലേക്ക് നിശ്ചിത ആഴത്തില്‍ എത്തിയ ശേഷം മാത്രമേ ഇത് പൊട്ടിത്തെറിക്കൂ.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഭൂഗർഭ മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക 'ജിബിയു-72 ബങ്കർ ബസ്റ്റർ' ബോംബുകളാണ് ഉപയോഗിക്കുന്നത്. ഭൂമിക്കടിയിലെ സുരക്ഷിത ബങ്കറുകളില്‍ സൂക്ഷിച്ചിട്ടുള്ള ഇറാന്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്നാണ് യുഎസ് സെൻട്രല്‍ കമാൻഡ് പറയുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.