തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിൽ, കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയ ആറ് മന്ത്രിസഭാ യോഗങ്ങളിലായി വിവിധ വകുപ്പുകളിൽ ഇടതുസർക്കാർ പുതുതായി രൂപീകരിച്ചത് 1,130 തസ്തികകൾ.
കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആയിരത്തിലധികം പുതിയ തസ്തികകൾ രൂപീകരിക്കുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലായുള്ള 5.45 ലക്ഷത്തിലധികം സ്ഥിരം സർക്കാർ ജീവനക്കാർക്ക് ഒരു വർഷം ശമ്പളം നൽകാൻ 44,114.35 കോടി രൂപയാണ് വേണ്ടത്.കഴിഞ്ഞ സാമ്പത്തിക വർഷവും കേന്ദ്രസർക്കാരിൽ നിന്ന് കടമെടുത്താണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തസ്തിക രൂപീകരണം സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രത തകിടം മറിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശമ്പളം നൽകാൻ വേണ്ട 44,114.35 കോടി രൂപയിൽ 12,513.60 കോടി രൂപ എയ്ഡഡ് ജീവനക്കാരുടെ ശമ്പളത്തിനായാണ് മാറ്റിവയ്ക്കുന്നത്. എയ്ഡഡ് ജീവനക്കാരുടെ ശമ്പളം ഒഴിവാക്കിയാൽ സർക്കാർ ജീവനക്കാർക്ക് മാത്രം വേണ്ടത് 31,600.75 കോടി രൂപയാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, വിവിധ ബോർഡ് ചെയർമാൻമാർ, അംഗങ്ങൾ, ജുഡീഷ്യൽ അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ശമ്പളം നൽകുന്നത് ഈ തുകയിൽ നിന്നാണ്. സർക്കാർ ജീവനക്കാരല്ലാത്ത ഇവരുടെയെല്ലാം ശമ്പളത്തിനായി മാത്രം ഒരു വർഷം ഏകദേശം 6,600 കോടി രൂപയെങ്കിലും ആവശ്യമാണ്.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് 4,000 കോടി രൂപ കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചിരുന്നു. ഓഗസ്റ്റ് 26-ന് 3,000 കോടി കടമെടുത്ത് ഒരാഴ്ച തികയും മുൻപാണ് വീണ്ടും ഭീമമായ തുക കടമെടുക്കാൻ തീരുമാനിച്ചത്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. 4,000 കോടി കൂടി കടമെടുത്തതോടെ, കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ കടമെടുപ്പ് 27,000 കോടി രൂപയായി ഉയർന്നു.
ഏപ്രിലിൽ 3,000 കോടി, മേയിൽ 4,000 കോടി, ജൂണിൽ 5,000 കോടി, ജൂലൈയിൽ 5,000 കോടി, ഓഗസ്റ്റിൽ 6,000 കോടി എന്നിങ്ങനെയാണ് കടമെടുത്ത തുക. കഴിഞ്ഞ ഡിസംബർ വരെ 29,529 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിരുന്നത്. കേന്ദ്രസഹായമില്ലാതെ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സ്ഥിതിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്ന് സാമ്പത്തിക വിദഗ്ധൻ ബി.എ. പ്രകാശ് ഇ ടിവി ഭാരതിനോട് പറഞ്ഞു. പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കാതെ പുതിയ തസ്തികകൾ രൂപീകരിക്കുന്നത് സ്ഥിതി വഷളാക്കും.
ഈ തീരുമാനങ്ങൾ പൂർണ്ണമായി നടപ്പിലാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ നിയമനങ്ങൾക്ക് പകരം പുതിയ തസ്തിക സൃഷ്ടിക്കുന്നത് നല്ലതാണെങ്കിലും ഒരുമിച്ച് ഇത്രയും തസ്തികകൾ രൂപീകരിക്കുന്നതിൽ ആശങ്കയുണ്ടെന്ന് എൻജിഒ അസോസിയേഷൻ പ്രസിഡന്‍റ് എ.എം. ജാഫർഖാൻ ഇ ടിവി ഭാരതിനോട് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്തെ ട്രഷറികളിൽ അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് മുൻഗണന നിശ്ചയിച്ചു നൽകുന്ന ബില്ലുകൾ മാത്രം പാസാക്കിയാൽ മതിയെന്നാണ് നിർദ്ദേശം. ബില്ലുകളെല്ലാം പരിശോധിച്ച് മുൻഗണന നിശ്ചയിച്ച് പാസാക്കാനുള്ള പട്ടിക ട്രഷറികൾക്ക് നൽകും.
10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകളെല്ലാം തന്നെ മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചേ പാസാക്കൂ. ദൈനംദിന ചെലവുകൾക്കുള്ള ബില്ലുകളുടെ പരിധി 25 ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയായി കുറച്ചു. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്‍റെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.