തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കു സ്വർണം സംഭാവന നൽകിയ 4 പേരെ സംസ്ഥാന വിജിലൻസ് നടത്തുന്ന ത്വരിതാന്വേഷണത്തിൽ കണ്ടെത്താനായില്ല. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് അന്വേഷണം.
ദേവസ്വം രേഖകളിൽ ഇവരുടെ മേൽവിലാസമോ കൃത്യമായ ഫോൺ നമ്പറോ ഇല്ലാത്തതാണു പ്രശ്നം. കൊടിമര പുനഃപ്രതിഷ്ഠയുടെ പേരിൽ സ്വർണക്കൊള്ള നടന്നതായി സ്ഥിരീകരിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണു സൂചന. സ്വർണം സംഭാവന നൽകിയ 27 പേരെ കണ്ടെത്തി അവർ നൽകിയ സ്വർണം തിട്ടപ്പെടുത്തുകയാണു വിജിലൻസ് ചെയ്യുന്നത്. നടൻ മോഹൻലാലും കേന്ദ്രമന്ത്രി സുരേഷ്ഗോപിയുമടക്കം 23 പേരുടെ മൊഴിയെടുത്തു. ഇവരുടെ മൊഴിയനുസരിച്ചു ദേവസ്വം രേഖകളിലുള്ള അളവും അവർ പറഞ്ഞ അളവും തമ്മിൽ വലിയ വ്യത്യാസമില്ല.
ഇനിയുള്ളവരുടെ മൊഴി കൂടി ലഭിച്ചാലേ ക്രമക്കേടു നടന്നോയെന്നു വ്യക്തമാവുകയുള്ളൂ. 26ന് അകം ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകണം. അതിനുള്ളിൽ ശേഷിക്കുന്നവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണു വിജിലൻസ്.
2017ൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിലും സിപിഎം നേതാവ് കെ.രാഘവനും അംഗങ്ങളുമായ ബോർഡിന്റെ കാലത്തായിരുന്നു കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. 2019ലെ ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് നേതാവ് പ്രസിഡന്റായ കാലത്തെ സ്വർണകൊടിമര പ്രതിഷ്ഠയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയരുന്നത്.
അതോടെ കോടതി നിർദേശ പ്രകാരം ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷന്റെ മേൽനോട്ടത്തിലായിരുന്നു കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. കൊടിമരത്തിനു സംഭാവനയായി ലഭിച്ച സ്വർണം അഡ്വക്കറ്റ് കമ്മിഷൻ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും കൃത്യമായ രസീത് പോലും നൽകിയിട്ടില്ലെന്നും ദേവസ്വം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.