തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മിൽമയുടെയും ഉൽപന്നങ്ങളുടെ വിദേശ വ്യാപാരക്കരാർ വിജ്ഞാപനമോ താൽപര്യപത്രമോ അടക്കം മത്സരപ്രക്രിയകളൊന്നുമില്ലാതെ മന്ത്രിപത്നിയുടെ കമ്പനിക്കു നൽകി. മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ സിഇഒയായ മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്കാണ് വഴിവിട്ട കരാർ.
കേരഫെഡ് വെളിച്ചെണ്ണ ദുബായിലും മിൽമയുടെ ഉൽപന്നങ്ങൾ ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും വിൽക്കുന്നതിനാണിത്. മൊത്തവ്യാപാര ഏജന്റിന് വെളിച്ചെണ്ണ വിൽക്കുന്നതിന് കരാർ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡിന്റെ വിശദീകരണം. എന്നാൽ, മറ്റാരുമായും വിദേശത്ത് ഉൽപന്നങ്ങൾ വിൽക്കുന്നതിന് കേരഫെഡ് ഇത്തരത്തിൽ കരാർ ഉണ്ടാക്കിയിട്ടില്ല. മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് ഇങ്ങനെ കരാർ നൽകുന്നത് ക്രമവിരുദ്ധമാണെന്നു ബന്ധപ്പെട്ട വകുപ്പുകളിൽ വിമർശനമുയർന്നിരുന്നു. മന്ത്രിയുടെ കുടുംബാംഗം നടത്തുന്ന കമ്പനിയുമായി കരാർ ഉണ്ടാക്കിയതിലെ അനൗചിത്യത്തെക്കുറിച്ചും വിശദീകരണമില്ല.
2025 ജനുവരി–മാർച്ച് മാസങ്ങളിൽ ആറും നവംബറിൽ ഇരുപതും ടൺ വെളിച്ചെണ്ണയാണ് ഈ ഇടപാടിൽ കയറ്റി അയച്ചത്. ഗണേഷ്കുമാറിന്റെ കുടപ്പനക്കുന്നിലെ വീടായ സിന്ദഗി, കെആർഎ,144–(എ) എന്ന വിലാസത്തിലാണ് മിഡ്നൈറ്റ് സൺ ഗ്ലോബൽ കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്. സിഇഒ ബിന്ദു മേനോൻ എന്ന് വെബ്സൈറ്റിൽ കാണിച്ചിട്ടുമുണ്ട്.
കരാർ വിളിച്ചതല്ലെന്നും കമ്പനി താൽപര്യപ്പെട്ടു വന്നു ചർച്ചയ്ക്കൊടുവിൽ ഒപ്പിടുകയായിരുന്നുവെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മാസം ഏറ്റവും കുറഞ്ഞത് 20 ലക്ഷം രൂപയുടെ നെയ്യും 5 ലക്ഷം രൂപയുടെ പാൽ ഉൽപന്നങ്ങളും എടുക്കണമെന്നാണ് കരാർ.
കേരഫെഡും ദുബായിലെ എൽജി എഫ്എംസിജി ട്രേഡിങ് എൽഎൽസി കമ്പനിയും മിഡ്നൈറ്റ് സൺ കമ്പനിയും തമ്മിലുള്ള കരാറിലാണ് വെളിച്ചെണ്ണ വ്യാപാരം. കേരഫെഡിൽ നിന്നു വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്കു നൽകുന്നത് മിഡ്നൈറ്റ് സൺ കമ്പനിയാണ്. 2024 നവംബർ 16നാണ് കരാർ ഒപ്പിട്ടത്. സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകണമെന്നു കമ്പനി ആവശ്യപ്പെട്ടത് കരാർ സമയത്ത് കേരഫെഡിൽ തർക്കങ്ങൾക്കിടയാക്കിയിരുന്നു. ഉന്നതതല സമ്മർദത്തിനൊടുവിൽ സാധാരണ മൊത്ത വ്യാപാരികൾക്കു നൽകുന്ന വിലയിൽ 15% കമ്മിഷൻ കൂടി എടുക്കാമെന്ന് കേരഫെഡ് നിർദേശം വച്ചു. അങ്ങനെയാണ് കരാറായതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.