ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാറ്റ്സാണ് അലി ലാരിജാനി കൊല്ലപ്പെട്ട വിവരം അറിയിച്ചതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് തെയ്യുന്നു. അതേസമയം ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.
ലാരിജാനിയുടെ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ യുദ്ധത്തിന്റെ ആദ്യ ദിവസം മരിച്ച ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനായിരിക്കും ലാരിജാനി. അദ്ദേഹത്തെ കൂടാതെ റെവല്യൂഷണറി ഗാർഡിന്റെ ബാസിജ് സേനയുടെ തലവനായ ഗോലം റെസ സുലൈമാനിയെയും വധിച്ചതായി ഇസ്രയേൽ സൈന്യം പറയുന്നു.
വെള്ളിയാഴ്ച ടെഹ്‌റാനിൽ നടന്ന ഖുദ്‌സ് ദിന റാലികളിലാണ് ലാരിജാനി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ ദിവസം തന്നെ, ലാരിജാനി ഉൾപ്പെടെയുള്ള ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള പത്ത് ഇറാനിയൻ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 മില്യൺ ഡോളർ യുഎസ് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അലി ലാരിജാനിയെ കൂടാതെ ബാസിജ് റെസിസ്റ്റൻസ് ഫോഴ്‌സിന്റെ തലവനായ ഘോലംറേസ സുലൈമാനിയെയും മറ്റ് മുതിർന്ന ബാസിജ് നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ രാത്രിയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ എന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് 67 കാരനായ അലി ലാരിജാനി. ആയത്തുള്ള അലി ഖമനയിയുടെ വിശ്വസ്തന്‍. ഖമനയിയുടെ മരണശേഷം ഇറാന്റെ ഭരണം നിയന്ത്രിച്ച മൂന്നംഗ സമിതിക്കൊപ്പം സുപ്രധാന പങ്കാണ് ലാരിജാനിക്കുള്ളത്. ഖമനയി കൊല്ലപ്പെട്ടതിനു ശേഷമുള്ള ഇറാന്റെ രാഷ്ട്രീയവും സുരക്ഷയും നയിക്കുന്നതിൽ ലാരിജാനിയുടെ നയങ്ങൾ നിർണായകമാകുമെന്നായിരുന്നു. വിലയിരുത്തൽ.
അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും (ഇസ്രയേൽ) ഇറാൻ ജനതയുടെ ഹൃദയത്തിലാണ് തീ കൊളുത്തിയതെന്നും സയണിസ്റ്റ് കുറ്റവാളികൾക്കും ലജ്ജയില്ലാത്ത അമേരിക്കക്കാർക്കും തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചോര്‍ത്ത് ഖേദിക്കേണ്ടി വരുമെന്നുമായിരുന്നു ആയത്തുല്ല അലി ഖമനയി വധിക്കപ്പെട്ടതിനു പിന്നാലെ അലി ലാരിജാനി പ്രതികരിച്ചിരുന്നത്.
1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെയാണ് ലാരിജാനി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോറില്‍ ചേർന്നത്. 1994–1997 കാലയളവിൽ പ്രസിഡന്റ് അക്ബർ ഹാഷിമി റഫ്‌സഞ്ചാനി ഭരണകൂടത്തിൽ സാംസ്കാരിക മന്ത്രിയായിരുന്നു. 1994 മുതൽ 2004 വരെ സംസ്ഥാന ബ്രോഡ്കാസ്റ്റർ (IRIB) തലവനായും പ്രവർത്തിച്ചു. 2008 – 2020 കാലയളവിൽ മൂന്ന് തവണ പാർലമെന്റ് സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005-ൽ ലാരിജാനി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. 2005ലാണ് ഇറാനിലെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായും രാജ്യത്തിന്റെ മുഖ്യ ആണവ ചർച്ചക്കാരനായും ലാരിജാനി നിയമിക്കപ്പെടുന്നത്. 2025 ല്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനാണ് ലാരിജാനിയെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.