ന്യൂഡൽഹി: ആഗോളതലത്തിൽ വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷ ലക്ഷ്യമിട്ട് വ്യോമപ്രതിരോധ പദ്ധതിയായ 'സുദർശൻ ചക്ര' നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതിയുടെ സാധ്യതാപഠനങ്ങൾ പ്രതിരോധ മന്ത്രാലയം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ലക്ഷ്യംവെച്ച് വരുന്ന മിസൈലുകൾ, ഡ്രോണുകൾ, ഷെല്ലുകൾ, ആയുധങ്ങളടങ്ങിയ ആളില്ലാ വിമാനങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാനും നിർവീര്യമാക്കാനുമായി റഡാറുകളുടേയും കമാൻഡുകളുടേയും കൺട്രോൾ സെന്ററുകളുടേയും ഇന്റർസെപ്റ്റർ മിസൈലുകളുടേയും ദേശവ്യാപക നെറ്റ്‌വർക്ക് കെട്ടിപ്പടുക്കുകയാണ് സുദർശൻ ചക്ര ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുത്തേണ്ട അത്യാധുനിക റഡാറുകൾ, ആയുധങ്ങൾ എന്നിവയെക്കുറിച്ചും വിഭിന്ന തലങ്ങളിലുള്ള പ്രതിരോധം എങ്ങനെ ഉറപ്പാക്കാമെന്നതിനേക്കുറിച്ചുമാണ് സാധ്യതാപഠനത്തിലൂടെ പ്രധാനമായും പരിശോധിക്കുന്നത്.
ആരംഭഘട്ടത്തിലായതിനാലും അതീവ രഹസ്യസ്വഭാവമുള്ളതിനാലും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ തുടങ്ങിയ മെട്രോ നഗരങ്ങൾക്കും ഐ.എസ്.ആർ.ഒ, ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജി തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്കും ആദ്യഘട്ടത്തിൽ സുരക്ഷയൊരുക്കാനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. 2035-ഓടെ രാജ്യം മുഴുവൻ ഈ പ്രതിരോധ സംവിധാനത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പൂർണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ സംവിധാനത്തിൽ നിലവിൽ സൈന്യത്തിന്റെ പക്കലുള്ള വ്യോമപ്രതിരോധ ആയുധങ്ങളെയും സംയോജിപ്പിക്കും. 'ഓപ്പറേഷൻ സിന്ദൂറി'ൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഭാരത് ഇലക്ട്രോണിക്സ് വികസിപ്പിച്ച 'ആകാശതീർ' എന്ന കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സംവിധാനവും ഇതിന്റെ ഭാഗമാകും.
ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തത്സമയം കണ്ടെത്താനും ഉപരിതല-വ്യോമ മിസൈലുകൾ ഉപയോഗിച്ച് അവയെ പ്രതിരോധിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സായുധ സേനകൾ, ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുദർശൻ ചക്ര വികസിപ്പിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ ഇതിന്റെ പ്രവർത്തന ചുമതല ഇന്ത്യൻ സൈന്യത്തിനായിരിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.