കൊച്ചി: സ്വർണവില കേരളത്തിൽ ഇന്ന് നേരിട്ടത് കനത്ത ഇടിവ്. രാജ്യാന്തര വിപണിയിലെ ട്രെൻഡാണ് വില കുറയാൻ വഴിയൊരുക്കിയത്. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി. 2,280 രൂപ താഴ്ന്ന് 1,20,640 രൂപയാണ് പവൻ വില. ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഏതാനും ദിവസംമുൻപ് 5,400 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തരവില, ഇപ്പോൾ 5,160 ഡോളറിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.
യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ (സേഫ്-ഹാവൻ അസറ്റ്) എന്ന പെരുമയുമായി സ്വർണവില കുതിച്ചുകയറാറുണ്ട്. ഇതാണ് കഴിഞ്ഞവാരംവരെ സംഭവിച്ചതെങ്കിലും പിന്നീട് ട്രെൻഡ് മാറി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും ഗൾഫ് രാഷ്ട്രങ്ങൾക്കുമേലുള്ള ആക്രമണവും എണ്ണവില (ക്രൂഡ് ഓയിൽ) കുതിച്ചുകയറാൻ ഇടവരുത്തിയിട്ടുണ്ട്. എണ്ണവില കൂടിയതോടെ അമേരിക്കയിലടക്കം അവശ്യവസ്തുക്കളുടെ വിലയുമാണ് ഇനി കൂടുക.
പണപ്പെരുപ്പം വർധിക്കുന്നത് പലിശഭാരവും ഉയർന്നതലത്തിൽ തുടരാനിടയാക്കും. ഈ വിലയിരുത്തലിനെ തുടർന്ന് യുഎസ് ഡോളറും യുഎസ് കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) കുതിച്ചുമുന്നേറിയത് സ്വർണത്തിന് തിരിച്ചടിയായി.
രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളർ ശക്തമായത് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കും. കഴിഞ്ഞദിവസങ്ങളിലെ വിലക്കയറ്റം മുതലെടുത്ത് സ്വർണത്തിൽ ലാഭമെടുപ്പ് കനത്തതും വിലയിടിയാനൊരു കാരണമായി. ഇതേ ട്രെൻഡ് ആണ് തുടരുന്നതെങ്കിൽ സ്വർണവില 5,000 ഡോളറിന് താഴേക്കുനീങ്ങും. ഇത് കേരളത്തിൽ പവൻവിലയെ 1.15 ലക്ഷം രൂപയ്ക്കടുത്തേക്ക് വീഴ്ത്തിയേക്കും. അതേസമയം, യുദ്ധം നീളുന്നത് സ്വർണവില ഇടിവിന്റെ ആക്കംകുറയ്ക്കുകയും ചെയ്യും. അതായത്, വലിയ ഇടിവിന് സാധ്യതയുണ്ടെങ്കിൽപോലും അതിന് യുദ്ധം തടയിടും. വില വലിയതോതിൽ കുറയുമ്പോഴുണ്ടാകാവുന്ന വാങ്ങൽതാൽപര്യവും (ഡിപ് ബയിങ്) വില തിരിച്ചുകയറാൻ ഇടവരുത്തിയേക്കാം.
കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് രാവിലെ 235 രൂപ ഇടിഞ്ഞ് 12,455 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് 10 രൂപ കുറഞ്ഞ് 285 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നൽകിയ വില 230 രൂപ കുറച്ച് 12,390 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 285 രൂപ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.