ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കർ പുരസ്കാര ചടങ്ങുകൾ നടക്കുക കനത്ത സുരക്ഷയിൽ. മാർച്ച് 15-ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കാനിരിക്കുന്ന ചടങ്ങിനെ ലക്ഷ്യംവെച്ച് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി.
യുഎസ് വെസ്റ്റ് കോസ്റ്റ് ലക്ഷ്യമാക്കി ഇത്തരം ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എഫ്ബിഐ (FBI) ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
ഓസ്കാർ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ഉയർന്ന സജ്ജീകരണങ്ങളോടെ പ്രവർത്തിച്ചുവരികയാണെന്നും, നിരീക്ഷണം ശക്തമാക്കിയതായും ലോസ് ആഞ്ചലിസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ചടങ്ങിന്റെ സുരക്ഷയെക്കുറിച്ച് ഓസ്കർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ രാജ് കപൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
എഫ്ബിഐ, എൽഎപിഡി (LAPD) എന്നിവയുടെ പിന്തുണയോടെ ലോകത്തിലെ തന്നെ മികച്ച ഒരു സുരക്ഷാ ടീമാണ് ചടങ്ങിനായി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിഥികളുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നത്. എല്ലാവർക്കും സുരക്ഷിതമായി ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെഡ് കാർപെറ്റ് ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും അതീവ രഹസ്യവും എന്നാൽ കർശനവുമായ സുരക്ഷാ വലയത്തിലായിരിക്കും നടക്കുക. എന്നാൽ സുരക്ഷാ ഭീഷണികൾക്കിടയിലും ആഘോഷത്തിന്റെ അന്തരീക്ഷം ഒട്ടും ചോർന്നുപോകാതെ ചടങ്ങുകൾ പൂർത്തിയാക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. അമേരിക്കൻ സമയം മാർച്ച് 15-നാണ് ചടങ്ങുകൾ നടക്കുന്നത്.
സമയവ്യത്യാസം കാരണം ഇന്ത്യയിലുള്ളവർക്ക് മാർച്ച് 16-ന് പുലർച്ചെ ജിയോ ഹോട്ട്സ്റ്റാർ വഴി ഈ പുരസ്കാര നിശ തത്സമയം കാണാൻ സാധിക്കും. ഇത്തവണത്തെ ഓസ്കാർ നിശയുടെ അവതാരകനായി എത്തുന്നത് കോനൻ ഒബ്രിയൻ ആണ്. 16 നാമനിർദ്ദേശങ്ങളുമായി 'സിന്നേഴ്സ്' (Sinners) ആണ് മത്സരപ്പട്ടികയിൽ മുന്നിലുള്ളത്. 13 നാമനിർദ്ദേശങ്ങളുമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle after Another) തൊട്ടുപിന്നാലെയുണ്ട്. നടി പ്രിയങ്ക ചോപ്ര, നടന്മാരായ റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കാനായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.