കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന ഇ.ഡി മുമ്പാകെ ശബരിമല തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യലിന് ഹാജരായി. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി 41 ദിവസത്തെ ജയിൽവാസത്തിനു ശേഷം അടുത്തിടെയാണു ജയിൽ മോചിതനായത്. എന്നാൽ ഇ.ഡി തന്ത്രിയെ കേസിൽ പ്രതിയാക്കിയിട്ടില്ല. കേസിൽ സാക്ഷിയായി ഉൾപ്പെടുത്തുെമന്നാണ് സൂചനകൾ. കേസിലെ മറ്റു പ്രതികളുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം.
ഇ.ഡിയുടെ കൊച്ചിയിലെ സോണൽ ഓഫീസിൽ ഇന്നു ഹാജരാകാനായിരുന്നു തന്ത്രിക്ക് നോട്ടിസ് അയച്ചിരുന്നത്. രാവിലെ മുതൽ ഇ.ഡി പരിസരത്തു മാധ്യമങ്ങളുടെ സാന്നിധ്യം ഉള്ളതിനാലാകാം തന്ത്രി എത്തിയത് ഉച്ചകഴിഞ്ഞാണ്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലേയും കട്ടിളപ്പാളികളിലേയും 4.54 കിലോഗ്രാം സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് എസ്ഐടി റജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ഈ സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്താണെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള തന്ത്രിയുടെ ബന്ധവും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
തന്ത്രി 2.05 കോടി രൂപ സ്വന്തം പേരിലും 62 ലക്ഷം രൂപ ഭാര്യയുടെ പേരിലും ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നതായാണ് എസ്ഐടി പറയുന്നത്. എസ്ഐടി റജിസ്റ്റർ ചെയ്ത 2 കേസുകളിൽ 13ഉം 16ഉം പ്രതിയാണ് തന്ത്രി. ഇ.ഡിയുടെ അന്വേഷണ പരിധിയിൽ ഈ പണമിടപാടും ഉൾപ്പെടും. നേരത്തേ കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവിൽ അദ്ദേഹത്തിനെതിരെ തെളിവിന്റെ കണിക പോലും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
കേസിൽ ജാമ്യം ലഭിച്ചു പുറത്തു വരുന്നവരെയാണ് ഇ.ഡി ഇപ്പോൾ ചോദ്യം ചെയ്യുന്നത്. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ.വാസുവിനെ ഇ.ഡി ഇന്നലെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്നു സ്വാഭാവിക ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നു മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.പത്മകുമാറിനേയും ഇ.ഡി വൈകാതെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. ഇതിനെല്ലാം ഒടുവിലായിരിക്കും ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.