വാഷിങ്ടൺ: അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ പരസ്യമായി ക്ഷമാപണം നടത്തിയ ഇറാനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യയിൽ ഇറാൻ ഇനി ഒരു ഭീഷണിയല്ലെന്നും മറിച്ച് അതൊരു പരാജിത രാജ്യമായി മാറിയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് ചുറ്റുമുള്ള രാജ്യങ്ങളോട് ഇറാൻ തോൽവി സമ്മതിക്കുന്നതെന്നും, അമേരിക്കയുടെയും ഇസ്രയേലിന്റെയും നിരന്തരമായ സൈനിക നീക്കങ്ങളാണ് ഇറാനെക്കൊണ്ട് ഇത്തരമൊരു നിലപാട് എടുപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ പശ്ചിമേഷ്യയിലെ അയൽക്കാരോട് ക്ഷമാപണം നടത്തി കീഴടങ്ങിയെന്നും ഇനി അവർക്ക് നേരെ വെടിയുതിർക്കില്ലെന്ന് ഉറപ്പുനൽകിയെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. പശ്ചിമേഷ്യ മുഴുവൻ പിടിച്ചെടുത്ത് ഭരിക്കാൻ ശ്രമിച്ച ഇറാൻ ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. “അവർ ‘താങ്ക് യൂ പ്രസിഡന്റ് ട്രംപ്’ എന്ന് പറഞ്ഞു, ‘യൂ ആർ വെൽക്കം’ എന്ന് ഞാൻ മറുപടിയും നൽകി” എന്നാണ് ട്രംപ് തന്റെ കുറിപ്പിൽ പരിഹാസത്തോടെ വ്യക്തമാക്കിയത്. ഇറാന്റെ മോശം പെരുമാറ്റം തുടർന്നാൽ അത് രാജ്യത്തിന്റെ പൂർണ്ണമായ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ ഇറാൻ പ്രസിഡന്റാണ് ക്ഷമ ചോദിച്ചത്. തങ്ങളുടെ രാജ്യത്തിനെതിരെ അയൽരാജ്യങ്ങളുടെ മണ്ണിൽ നിന്ന് ആക്രമണമുണ്ടായില്ലെങ്കിൽ അങ്ങോട്ട് മിസൈൽ ആക്രമണം നടത്തില്ലെന്ന് ഇറാനിലെ ഇടക്കാല നേതൃ കൗൺസിൽ എടുത്ത തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഈ പിന്മാറ്റം തങ്ങളുടെ വിജയമാണെന്ന് പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.