തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യ യാത്രയൊരുക്കുക സർക്കാരിന്റെ സബ്സിഡി വഴിയെന്ന് കോൺഗ്രസ്. തെലങ്കാനയിലും കർണാടകയിലും ഈ രീതിയിലാണു പദ്ധതി നടപ്പാക്കിയത്. അവിടത്തെ ട്രാൻസ്പോർട്ട് കോർപറേഷന്റെ ആഡംബര ബസുകൾ ഒഴികെയുള്ളവയിലാണു സൗജന്യയാത്രയുള്ളത്. തമിഴ്നാട് സർക്കാർ 2021ൽ നടപ്പാക്കിയ സൗജന്യ യാത്രയുടെ ചുവടുപിടിച്ചാണു തെലങ്കാനയിലും കർണാടകയിലും പദ്ധതി നടപ്പാക്കിയത്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കായി ജനകീയ പദ്ധതി വേണമെന്ന പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു നടപ്പാക്കിയത്. അതിനുള്ള പണം ട്രാൻസ്പോർട്ട് കോർപറേഷനു സർക്കാർ സബ്സിഡിയായി നൽകാനും ആവശ്യപ്പെട്ടു. സമാനരീതിയിലുള്ള സബ്സിഡി മാതൃകയാവും കേരളത്തിലും നടപ്പാവുകയെന്നാണു സൂചന. സ്ത്രീകളുടെ ബസ് യാത്രച്ചെലവ് ഇല്ലാതാകുന്നത് കുടുംബങ്ങളിൽ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ ഒരുപരിധിവരെ സഹായിക്കുമെന്നുമാണു ഹൈക്കമാൻഡിന്റെ വാദം.
അതേസമയം, കർണാടകയിൽ സബ്സിഡി നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തിയത് ട്രാൻസ്പോർട്ട് കോർപറേഷനു വൻ ബാധ്യതയുണ്ടാക്കിയിട്ടുണ്ട്. 2024 – 25ൽ 9,978 കോടിയാണ് പദ്ധതിക്കായി സർക്കാർ നീക്കിവച്ചത്. ഇതിൽ 7,796 കോടിയാണു കോർപറേഷനു നൽകിയത്. കേരളത്തിൽ എളുപ്പമല്ലെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള പദ്ധതിയാണിതെന്നുമുള്ള ആരോപണം രാഷ്ട്രീയ എതിരാളികൾ കോൺഗ്രസിനെതിരെ ഉയർത്തും.
അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതി പ്രഖ്യാപിക്കുമെന്നായിരിക്കും ഇതിനുള്ള കോൺഗ്രസിന്റെ മറുപടി. കെഎസ്ആർടിസിക്കു നഷ്ടമുണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ കണ്ടുവച്ചിട്ടുണ്ടെന്ന ആത്മവിശ്വാസവും നേതാക്കൾ പങ്കുവയ്ക്കുന്നു. സൗജന്യയാത്ര ഉൾപ്പെടെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 5 ഗാരന്റികൾ ജനങ്ങളിലേക്കെത്തിക്കാൻ വീടുകയറിയുള്ള പ്രചാരണത്തിനു വരുംദിവസങ്ങളിൽ കോൺഗ്രസ് തുടക്കമിടും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.