ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും. ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
രണ്ട് കപ്പലുകളിലുമായി 92,612 ടണ്‍ എല്‍പിജിയുണ്ടെന്ന് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അറിയിച്ചു. ഈ മാസം 26 നും 28 നും ഇടയില്‍ ടാങ്കറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയേക്കുമെന്നും കപ്പലുകളില്‍ യഥാക്രമം 33, 27 ഇന്ത്യന്‍ നാവികരുണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരത്തേ ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന് അനുവദിച്ചിരുന്നു. ഈ കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ടാങ്കറുകള്‍ കൂടി കടലിടുക്ക് കടക്കാനൊരുങ്ങുന്നത്. ഷിപ് ട്രാക്കിങ് ഡാറ്റകള്‍ പ്രകാരം രണ്ട് കപ്പലുകളും തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുഎഇ തീരത്തുനിന്ന് യാത്ര ആരംഭിച്ചത്.
ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും സമീപത്തുകൂടിയായിരുന്നു കപ്പലുകളുടെ സഞ്ചാരം. താരതമ്യേന സുരക്ഷിതമായ പാതയായാണ് ഇത് കണക്കാക്കപ്പെടുന്നത്. നേരത്തേ രണ്ട് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലെത്തിയിരുന്നു. യുദ്ധം ആരംഭിച്ചതുമുതല്‍ ഒട്ടേറെ കപ്പലുകളാണ് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയില്‍ നടന്നത്. സമുദ്രത്തില്‍ മൈനുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വന്‍ വര്‍ധനയും കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.