ചാലിശ്ശേരി: ആനച്ചന്തത്തേക്കാൾ വലുത് ആർത്തവന്റെ കണ്ണീരൊപ്പലാണെന്ന് തെളിയിച്ച് ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വേറിട്ട മാതൃക തീർത്ത് ആലിക്കര നവയുഗ കമ്മിറ്റി. കഴിഞ്ഞ വർഷം പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നതിനായി മാറ്റിവെച്ച തുക ഉപയോഗിച്ച് ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയ കമ്മിറ്റി, ഇത്തവണ ഇരട്ടി മധുരത്തോടെയാണ് പൂരം ആഘോഷിച്ചത്.
മനുഷ്യസ്നേഹത്തിന്റെ മാതൃക കഴിഞ്ഞ വർഷം അഞ്ചു ലക്ഷം രൂപ ഏക്കത്തുക നിശ്ചയിച്ചിരുന്ന പ്രശസ്ത ഗജവീരൻ ചിറക്കൽ കാളിദാസനെ ഒഴിവാക്കിയാണ് ആ തുക ജീവകാരുണ്യ പ്രവർത്തനത്തിനായി കമ്മിറ്റി വിനിയോഗിച്ചത്. ആലിക്കരയിൽ നാഥൻ നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിലായിരുന്ന ഒരു കുടുംബത്തിന് വീട് പുനർനിർമ്മിച്ച് നൽകാൻ ഈ തുക വിനിയോഗിക്കുകയായിരുന്നു. നവയുഗ കമ്മിറ്റിയിലെ 40 അംഗങ്ങളുടെ കഠിനാധ്വാനത്തിനൊപ്പം കുന്നംകുളം ഷെയർ ആൻഡ് കെയർ സൊസൈറ്റി നൽകിയ ഒരു ലക്ഷം രൂപയും മറ്റു സുമനസ്സുകളുടെ സഹായവും ഒത്തുചേർന്നതോടെ ആ കുടുംബത്തിന്റെ സ്വപ്നം യാഥാർത്ഥ്യമായി. കഴിഞ്ഞ തിരുവോണ നാളിൽ വീടിന്റെ താക്കോൽ കൈമാറി ഈ യുവാക്കൾ നാടിന് മാതൃകയായിരുന്നു.
ആഘോഷപ്പൊലിമയിൽ 2026 പൂരം കാരുണ്യത്തിന്റെ വിത്തിട്ട നവയുഗ കമ്മിറ്റി ഇത്തവണത്തെ പൂരം ആനച്ചന്തത്തോടെ തന്നെയാണ് വരവേറ്റത്. ഗജവീരൻ ഊക്കൻസ് കുഞ്ചുവിന്റെ തിടമ്പേറ്റിയുള്ള എഴുന്നള്ളത്ത് കാണാൻ വൻ ജനപ്രവാഹമാണ് എത്തിയത്. സീനിയേഴ്സ് ശിങ്കാരിമേളത്തിന്റെ താളവും, കണ്ണഞ്ചിപ്പിക്കുന്ന വർണ്ണാലങ്കാരങ്ങളും കമാനങ്ങളും പൂരനഗരിക്ക് ഉത്സവപ്രതീതി പകർന്നു.
ഏകതയുടെ സന്ദേശം വിളിച്ചോതി ഒരേ വസ്ത്രമണിഞ്ഞെത്തിയ നാൽപ്പതോളം പ്രവർത്തകർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. 2011-ൽ പ്രവർത്തനമാരംഭിച്ച ഈ കൂട്ടായ്മ, പൂരപ്രേമികളുടെയും നാട്ടുകാരുടെയും മനം കവർന്നാണ് ഇത്തവണത്തെ ആഘോഷങ്ങൾ പൂർത്തിയാക്കിയത്. ആനച്ചന്തത്തിനൊപ്പം മനുഷ്യത്വത്തിന്റെ നന്മയും ചേർന്നപ്പോൾ മുലയംപറമ്പത്ത് കാവിലെ ഇത്തവണത്തെ പൂരം ചരിത്രലിപികളിൽ ഇടംപിടിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.