യുകെ ;ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻ.എച്ച്.എസ്. സ്റ്റാഫിന് 3.3 ശതമാനത്തിന്റെ നാമമാത്ര ശമ്പള വർധന പ്രഖ്യാപിച്ച് സർക്കാർ.
നഴ്സുമാർ മുതൽ പോർട്ടർമാവരെയുള്ള പതിനഞ്ചു ലക്ഷത്തോളം ജീവനക്കാർക്കാണ് ശമ്പള വർധന ബാധകമാകുക. മിഡ്വൈഫുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, അഡ്മിനിസ്ര്ടേറ്റീവ് സ്റ്റാഫ് തുടങ്ങിയവർക്കെല്ലാം വർധന ബാധകമാകും. ഡോക്ടർമാർ ഡെന്റിസ്റ്റുകൾ, സീനിയർ മാനേജർമാർ എന്നിവർ ഈ പട്ടികയിൽ ഉണ്ടാകില്ല.ഏപ്രിൽ മുതൽ വർധന പ്രാബല്യത്തിലാകും.ശമ്പള വർധന സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയായിരുന്നു. നോർത്തേൺ അയർലൻഡിലും ശമ്പള വർധന ബാധകമാണെങ്കിലും ഇതിന്മേൽ പ്രാദേശീക ഭരണകൂടത്തിന്റെ തീരുമാനം ഇനിയും പുറത്തുവന്നിട്ടില്ല.കൺസ്യൂമർ പ്രൈസ് ഇൻഡെക്സ് 3.4 ശതമാനം ആയിരിക്കെ അതിനൊപ്പം പോലും വരാത്ത ശമ്പള വർധന പരിഹാസ്യമാണെന്നാണ് ഹെൽത്ത് യൂണിയനുകളുടെ ആക്ഷേപം. സർക്കാർ തീരുമാനത്തിൽ നിരാശയും പ്രതിഷേധവും അറിയിച്ച യൂണിയനുകൾ സമരപരിപാടികൾ ഉൾപ്പെടെയുള്ള കനത്ത നടപടിയിലേക്ക് കടക്കാനുള്ള ആലോചനയിലാണ്. കഴിഞ്ഞവർഷം 3.6 ശതമാനത്തിന്റെ ശമ്പള വർധനയാണ് നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് അനുവദിച്ചത്. അന്ന് ഡോക്ടർമാർക്ക് അനുവദിച്ചത് 5.4 ശതമാനത്തിന്റെ വർധനയാണ്. ഈ വിവേചനത്തിനെതിരേ ആർ.സി.എൻ ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായി പ്രതികരിച്ചിരുന്നു.
നഴ്സിങ് സ്റ്റാഫിനോടുള്ള ഈ നീതികേട് പൊറുക്കാനാകാത്തതാണെന്നാണ് റോയൽ കോളജ് ഓഫ് നഴ്സിങ് ജനറൽ സെക്രട്ടറി പ്രഫ. നിക്കോള റെയ്ഞ്ചർ പ്രതികരിച്ചത്. പണപ്പെരുപ്പ നിരക്കിനേക്കാൾ കുറഞ്ഞ ശമ്പള വർധനാ നിർദേശം അംഗീകരിക്കാനാകില്ലെന്ന് യൂണിസെൻ നേതാവ് ഹെൽഗ പൈലും വ്യക്തമാക്കി. ശമ്പള വർധന ആവശ്യപ്പെട്ട് നിരന്തരം സമരത്തിലുള്ള ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷനുമായി സർക്കാർ ഇപ്പോൾ ചർച്ചയിലാണ്.ഇതിനോടകം 14 വട്ടം ബഹിഷ്കരണ സമരം നടത്തിയ റസിഡന്റ് ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്. മറ്റൊരു സമരത്തിന് അവർ നോട്ടിസ് നൽകി കഴിഞ്ഞു, ഇത്തരത്തിൽ ശക്തമായ സമര പരിപാടികൾക്ക് നഴ്സുമാരുടെ സംഘടനകളും മറ്റ് ഹെൽത്ത് യൂണിയനുകളും തയാറാകാത്തതാണ് നാമമാത്ര വർധന നൽകി ഇവരെ തൃപ്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതിന് കാരണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.