മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നതിനിടെ, അറബിക്കടലിൽ ഇറാനിയൻ ഡ്രോൺ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടു.
യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറാനിയൻ ഷാഹിദ്-139 ഡ്രോണാണ് തകർത്തത്. അമേരിക്കയുടെ അത്യാധുനിക എഫ്-35സി ഫൈറ്റർ ജെറ്റാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സ്ഥിരീകരിച്ചു.
ഇറാൻ തീരത്തുനിന്ന് 500 മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ കപ്പൽ നങ്കൂരമിട്ടിരിക്കെയാണ് സംഭവം നടന്നത്. സംഘർഷം ഒഴിവാക്കാൻ അമേരിക്കൻ സേന പലതവണ ശ്രമിച്ചെങ്കിലും ഡ്രോൺ കപ്പലിന് നേരെ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഡ്രോൺ തകർക്കാൻ ഉത്തരവിട്ടത്. സംഭവത്തിൽ അമേരിക്കൻ സൈനികർക്കോ ഉപകരണങ്ങൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര സമുദ്രത്തിലും വ്യോമാതിർത്തിയിലും ഇറാൻ തുടർച്ചയായി നടത്തുന്ന ശല്യപ്പെടുത്തലുകളും ഭീഷണികളും ഇനി അനുവദിക്കില്ലെന്ന് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ ബ്രാഡ് കൂപ്പർ ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി. മേഖലയിലെ വ്യോമ ഭീഷണികളെ നേരിടാനും ചരക്ക് കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കാനും അമേരിക്ക സൈനിക വിന്യാസം വർധിപ്പിച്ചിരിക്കുകയാണ്.
ആണവ ചർച്ചയിൽ, അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന നിലപാട് ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവാണ് വിശദമാക്കിയിരുന്നു. ആണവ ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആണവ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് ഇറാൻ പരമോന്നത നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ബന്ധം പുതിയൊരു സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ സൈനിക ഏറ്റുമുട്ടൽ വിലയിരുത്തപ്പെടുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.