ലണ്ടൻ ;യുകെയിൽ 2026 ജനുവരി എട്ടിന് പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിലാകുന്നതോടെ വിദേശ കുടിയേറ്റത്തിന് കടിഞ്ഞാൺ വീഴും.
ഇംഗ്ലിഷ് യോഗ്യതാ മാനദണ്ഡങ്ങൾ ഉയർത്തിയും പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി ഒന്നര വർഷമായി കുറച്ചും ഇമിഗ്രഷൻ സ്കിൽ ചാർജ് വർധിപ്പിച്ചും കനത്ത നിയന്ത്രണങ്ങളാണ് പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.യുകെയിലെ പരാജയപ്പെട്ട കുടിയേറ്റ സംവിധാനത്തിന് പകരമായി നിയന്ത്രിതവും നീതിയുക്തവുമായ പുതിയ സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നിയമ നിർമാണം.. കുടിയേറ്റക്കാർക്ക് കടുപ്പമേറിയ ഇംഗ്ലിഷ് ഭാഷാ യോഗ്യത നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം ചൊവ്വാഴ്ചയാണ് പാർലമെന്റിൽ അവതരിപ്പിച്ചത്.
നിയമപരമായ മാർഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന കുടിയേറ്റക്കാർ ഇനിമുതൽ എ-ലെവലിന് തുല്യമായ ഇംഗ്ലീഷ് നിലവാരം തെളിയിക്കണം. ഇതിനായി ഹോം ഓഫീസിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇംഗ്ലിഷ് ഭാഷാ പരീക്ഷ ഉയർന്ന നിലയിൽ പാസാകണം. വീസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ഇതിന്റെ ഫലങ്ങൾ പരിശോധിക്കും. കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവരുന്ന പ്രധാന പരിഷ്കാരങ്ങൾ താഴെ പറയുന്നവയാണ്.
ഇവ തൊഴിലാളിവർഗ്ഗത്തിന്റെ മുൻഗണനകൾ നിറവേറ്റുന്നതിനൊപ്പം, മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.പുതിയ നിയമത്തിൽ വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകൾ നൽകേണ്ട 'ഇമിഗ്രേഷൻ സ്കിൽസ് ചാർജ്' (ISC) 32% വർധിപ്പിച്ചു. 2017ന് ശേഷം ഇതാദ്യമായാണ് ഇമിഗ്രേഷൻ സ്കിൽസ് ചാർജ് വർധിപ്പിക്കുന്നത്.ഈ തുക ബ്രിട്ടിഷ് തൊഴിലാളികൾക്കുള്ള പരിശീലന പദ്ധതിയിൽ നിക്ഷേപിക്കുകയും അതുവഴി ഭാവിയിൽ വിദേശ നിയമനങ്ങളിലുള്ള ആശ്രയത്വം കുറയ്ക്കുകയും ചെയ്യും. വിദേശ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം ബിരുദതലത്തിലുള്ള ജോലി കണ്ടെത്താനുള്ള പരമാവധി സമയം(പോസ്റ്റ് സ്റ്റഡി വീസ) നിലവിലെ രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി കുറയ്ക്കും. 2027 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. പല വീസ ഉടമകളും ഉദ്ദേശിച്ച രീതിയിൽ ബിരുദതല ജോലികളിലേക്ക് മാറുന്നില്ല എന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
2025-2026അധ്യയന വർഷത്തേക്ക് വിദ്യാർഥി വീസയ്ക്കുള്ള സാമ്പത്തിക ആവശ്യകതകൾ വർധിപ്പിക്കും. വിദേശ വിദ്യാർഥികൾക്ക് സ്വന്തം ചെലവുകൾ വഹിക്കാൻ അക്കൗണ്ടിൽ മതിയായ പണമുണ്ടെന്ന് തെളിയിക്കേണ്ടിവരും. ബ്രിട്ടന്റെ വ്യാവസായിക തന്ത്രവുമായി യോജിക്കുന്നതും ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകർഷിക്കുന്നതുമായ നിരവധി മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.ഹൈ പൊട്ടൻഷ്യൽ ഇൻഡിവിജ്വൽ (HPI) വീസയുടെ വിപുലീകരണമാണ് ഇതിൽ പ്രധാനം. ലോകത്തിലെ മികച്ച 100 രാജ്യാന്തര സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്കായി എച്ച്.പി.ഐ. റൂട്ട് വിപുലീകരിച്ചു.
പ്രതിവർഷം 8,000 അപേക്ഷകൾ വരെയായിരിക്കും ഇതിന്റെ പരിധി. യുകെയിൽ പഠനം നടത്തുന്ന ലോകത്തിലെ ഏറ്റവും കഴിവുള്ള സംരംഭകർക്ക്, സ്റ്റുഡന്റ് വീസയിൽ നിന്ന് 'ഇന്നൊവേറ്റർ ഫൗണ്ടർ' റൂട്ടിലേക്ക് തടസ്സമില്ലാതെ മാറാൻ പുതിയ നിയമങ്ങൾ എളുപ്പമാകും. മികച്ച ഗവേഷകർ, ഡിസൈനർമാർ, സിനിമാ-ടിവി മേഖലകളിലെ സർഗ്ഗാത്മക പ്രതിഭകൾ എന്നിവരെയെല്ലാം ആകർഷിച്ച് വളരുന്ന മേഖലകളിലെ മത്സരക്ഷമത ഉറപ്പാക്കാൻ, ഉയർന്ന വൈദഗ്ധ്യമുള്ള റൂട്ടുകളിലൂടെ യുകെയിലേക്ക് വരുന്നവരുടെ എണ്ണം ഇരട്ടിയാക്കാനാണ് പുതിയ നിയമത്തിൽ സർക്കാർ ലക്ഷ്യമിടുന്നത്.ബോട്സ്വാന പൗരന്മാർക്ക് ഹ്രസ്വ സന്ദർശനങ്ങൾക്ക് ഉൾപ്പെടെ ഇനി യുകെയിലേക്ക് വരാൻ വീസ നിർബന്ധമാക്കി. 2022 മുതൽ സന്ദർശകരായി എത്തിയ നിരവധി ബോട്സ്വാന പൗരന്മാർ പിന്നീട് അഭയം തേടുന്നത് വർധിച്ചതിനെ തുടർന്നാണ് ഈ നടപടി. ഇത് യുകെയുടെ കുടിയേറ്റ സംവിധാനത്തിന്റെ ദുരുപയോഗമായി കണക്കാക്കിയാണ് പുതിയ തീരുമാനം.
കുടിയേറ്റ സംവിധാനത്തിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിനുള്ള 'പ്ലാൻ ഫോർ ചേഞ്ചി'ന്റെ ഭാഗമാണ് ഈ നിയമനിർമ്മാണങ്ങൾ. അഭയം, അതിർത്തി സുരക്ഷ എന്നിവ സംബന്ധിച്ച കൂടുതൽ നടപടികൾ ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും ഹോം ഓഫിസ് മിനിസ്റ്റർ പാർലമെന്റിൽ അറിയിച്ചു. ഈ രാജ്യത്തേക്ക് വരുമ്പോൾ ഇവിടുത്തെ ഭാഷയിൽ പ്രാവീണ്യം തെളിയിക്കേണ്ടത് അനിവാര്യമായതിനാലാണ് ഭാഷാ പ്രാവീണ്യം സംബന്ധിച്ച കടുത്ത തീരുമാനമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദും പറഞ്ഞു. രാജ്യത്തിന് സംഭാവന നൽകാൻ കഴിയുന്നവരെ എപ്പോളും സ്വാഗതം ചെയ്യും.
എന്നാൽ വരുന്നവർ അതിനു കഴിവുള്ളവരാണെന്ന് തെളിയിക്കണം. ഇതിനായുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ഹോം സെക്രട്ടറി വ്യക്തമാക്കി. ഇത്തരം കനത്ത നടപടികളിലൂടെ ബ്രിട്ടനിലേക്ക് വരുന്ന വിദേശ ജോലിക്കാരുടെ എണ്ണം ഒരുവർഷം 100,000 ആയി പരിമിതപ്പെടുത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്തെ നെറ്റ് മൈഗ്രേഷൻ 431,000 ആണ്. 2003ൽ ഇത് 906,000 ആയിരുന്നു. ഇതാണ് 2024ൽ 431,000 ആയി കുറഞ്ഞത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.