തിരുവനന്തപുരം: ഡൽഹിയിൽ മലയാളി വിദ്യാർത്ഥികളെ പൊലീസ് അകാരണമായി മർദിച്ചതിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കഴിഞ്ഞ മാസം 24ആം തീയതിയാണ് സാക്കിർ ഹുസൈൻ കോളേജിലെ മലയാളി വിദ്യാർഥികളെ പൊലീസ് അതിക്രൂര മർദനത്തിനിരയാക്കിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ സുരക്ഷിതമായി പഠിക്കാൻ എത്തുന്ന ഇടമാണ് തലസ്ഥാന നഗരം. രാജ്യ തലസ്ഥാനത്ത് നടന്ന പൊലീസ് അതിക്രമത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം. ഒപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അമിത് ഷായ്ക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിഫേസ്ബുക്കിലൂടെയാണ് കത്ത് അയച്ച വിവരം മുഖ്യമന്ത്രി പങ്കുവെച്ചത്. 'ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.2025 സെപ്തംബർ 24 നു നടന്ന സംഭവത്തിനിടെ ഹിന്ദിയിൽ സംസാരിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. സാമൂഹിക വിരുദ്ധരിൽ നിന്നും സംരക്ഷണമൊരുക്കേണ്ട പൊലീസ് തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
പഠനത്തിനും ഉപജീവനത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവരെ ഉപദ്രവിക്കാൻ മറ്റു കുറ്റവാളികൾക്കിത് പ്രോത്സാഹനമാകും. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.' എന്നാണ് ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.കോഴിക്കോട് സ്വദേശി അശ്വന്ത്, കാസർകോട് സ്വദേശി സുധിന്‍ എന്നിവർക്കാണ് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുവെച്ച് മർദനമേറ്റിരുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. ഹിന്ദി സംസാരിക്കുന്നില്ല എന്ന പേരിലും മര്‍ദനം നേരിടേണ്ടിവന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അക്രമികളിൽനിന്നും രക്ഷനേടാൻ സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോള്‍ പൊലീസും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു
.റെഡ്‌ഫോര്‍ട്ടില്‍ നടക്കാനിറങ്ങിയപ്പോൾ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച്, ഐഫോൺ എന്നിവ വേണോ എന്ന് ചോദിച്ച് ഒരാള്‍ സമീപിച്ചു. വേണ്ടെന്ന് പറഞ്ഞതോടെ കച്ചവടക്കാരന്‍ മറ്റ് ആളുകളേയും കൂട്ടി വന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.