ചെന്നൈ : ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയ്‌യുടെ റാലിയിൽ പങ്കെടുത്ത 41 പേർ മരിച്ചതിനു പിന്നാലെ, ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ പോസ്റ്റ് വിവാദത്തിൽ.
യുവജന വിപ്ലവത്തിനു സമയമായെന്നും ശ്രീലങ്കയും നേപ്പാളും ആവർത്തിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ടിവികെ നേതാക്കളെ പൊലീസ് മർദിക്കുന്നതിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. അധികം താമസിക്കാതെ പോസ്റ്റ് പിന്‍വലിച്ചു. ആദവ് കലാപ ആഹ്വാനമാണ് നടത്തിയെന്ന് ഡിഎംകെ ആരോപിച്ചു.
‘‘പൊലീസ് ഭരണവർഗത്തിന്റെ അടിമകളായി മാറിയാൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരേയൊരു വഴി യുവജന വിപ്ലവമാണ്. ശ്രീലങ്കയിലും നേപ്പാളിലും അധികാരികൾക്കെതിരെ യുവജനങ്ങളും ജെൻ സീയും ഒരുമിച്ച് വിപ്ലവം നടത്തിയതുപോലെ ഇവിടെയും ഒരു യുവജന മുന്നേറ്റം സംഭവിക്കും. ആ മുന്നേറ്റം ഭരണമാറ്റത്തിനും രാഷ്ട്രീയ ഭീകരവാദത്തിന്റെ അവസാനത്തിനും കാരണമാകും.’’–പോസ്റ്റിൽ പറയുന്നു.
വിജയ് ഇന്നലെ ചെന്നൈയിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി. ദുരന്തത്തെ സംബന്ധിച്ച് ഇന്ന് വിഡിയോയിലൂടെ മറുപടി നൽകിയേക്കും. ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കവേ, ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ഇന്നലെ ആത്മഹത്യ ചെയ്തു. വി.അയ്യപ്പനാണ് (52) കുറിപ്പ് എഴുതിവച്ചശേഷം വീട്ടിൽ ജീവനൊടുക്കിയത്. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ പരാമർശമുണ്ട്.
പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറിപ്പിലുണ്ട്. പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ നടൻ വിജയ്‌ക്കും പാർട്ടിക്കുമെതിരെയാണു കുറ്റപ്പെടുത്തൽ. ആൾക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാൻ യോഗം വൈകിപ്പിച്ച നടൻ, അനുമതിയില്ലാതെയാണു റോഡ് ഷോ നടത്തിയത്. വേദിയിൽ എത്താൻ മനഃപൂർവം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകർക്കു പലതവണ മുന്നറിയിപ്പും നിർദേശങ്ങളും നൽകിയെങ്കിലും അവഗണിച്ചതായും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.