മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ ചുമത്തിയ അധിക തീരുവയുടെ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് റഷ്യ. ഇന്ത്യയെയും ചൈനയെയും പോലുള്ള പുരാതന നാഗരികതകൾ അന്ത്യശാസനങ്ങൾക്ക് വഴങ്ങില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന യുഎസ് ആവശ്യം മറ്റു രാജ്യങ്ങളെ പുതിയ ഊർജ വിപണി തേടാനും കൂടുതൽ പണം ചെലവാക്കാനും നിർബന്ധിതരാക്കുകയാണ്. യുക്രൈൻ-റഷ്യ യുദ്ധത്തിനിടയിൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് അമിതമായ തീരുവ ചുമത്തിയതിനു പിന്നാലെയാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
'ചൈനയും ഇന്ത്യയും പുരാതന നാഗരികതകളാണ്, അവരോട് എനിക്കിഷ്ടമില്ലാത്തത് ചെയ്യുന്നത് നിർത്തുക, അല്ലെങ്കിൽ ഞാൻ നിങ്ങളുടെ മേൽ താരിഫ് ചുമത്തും എന്ന ഭാഷ ഉപയോഗിക്കുന്നത് വിലപ്പോവില്ല.' ലാവ്റോവ് പറഞ്ഞു. യുഎസ് സമീപനത്തിൽ ധാർമികവും രാഷ്ട്രീയവുമായ എതിർപ്പുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
റഷ്യക്കെതിരായ പുതിയ ഉപരോധങ്ങളിൽ സത്യം പറഞ്ഞാൽ ഒരു പ്രശ്നവും കാണുന്നില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് വലിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനെയെല്ലാം റഷ്യ മറികടന്നു. പിന്നീട്, പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത്, നയതന്ത്ര ശ്രമത്തിന് പകരമായി ഉപരോധങ്ങൾ ഉപയോഗിച്ചു. ഒരു ഒത്തുതീർപ്പിനും ശ്രമമുണ്ടായില്ല-ലാവ്റോവ് പറഞ്ഞു.
ട്രംപും യുഎസ് ഭരണകൂടത്തിലെ ഉന്നതരും പതിവായി ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതനിടെയാണ് ഇന്ത്യയ്ക്കു പിന്തുണയുമായി റഷ്യൻ പ്രധാനമന്ത്രി രംഗത്തെത്തുന്നത്. റഷ്യൻ ചാനലായ ചാനൽ 1 ടിവിയുടെ 'ദി ഗ്രേറ്റ് ഗെയിം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാവ്‌റോവ്.
ഡൊണാൾഡ് ട്രംപ് ജൂലായിലാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 25 ശതമാനം താരിഫ് പ്രഖ്യാപിക്കുന്നത്. ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് ആരോപിച്ച് 25 ശതമാനം താരിഫ് കൂടി ചുമത്തി. ഇതോടെ ആകെ താരിഫ് 50 ശതമാനമായി. ഓഗസ്റ്റ് 27-നാണ് 50 ശതമാനം താരിഫ് പ്രാബല്യത്തിൽ വന്നത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.