കോട്ടയം;ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം. കാലം എത്ര മാറിയാലും ഓണാഘോഷങ്ങളുടെ പ്രസക്തിക്ക് ഒട്ടും കുറവ് വന്നിട്ടില്ല. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ തിരുവോണം, പഴമയെയും പുതുമയെയും സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിക്കുന്നു. മഹാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസമാണ് തിരുവോണം എന്നാണ് ഐതിഹ്യം.
ഓണം മലയാളികളെ സംബന്ധിച്ച് ഒരു പ്രധാന ഉത്സവമാണ്. പൂക്കളവും പുലികളിയും ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാം ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുദിവസങ്ങളിലായി ഓണാഘോഷങ്ങൾ നടക്കുന്നു. തിരുവോണനാളിലാണ് ആഘോഷങ്ങൾ അതിന്റെ പാരമ്യത്തിലെത്തുന്നത്, തുടർന്ന് ചതയം നാൾ വരെ അവ നീണ്ടുനിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമായി കണക്കാക്കപ്പെടുന്നത്. അത്തപ്പൂക്കളം ഒരുക്കുന്നത് തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്തുന്നതിന് വേണ്ടിയാണെന്നും ഐതിഹ്യമുണ്ട്.
അത്തപ്പൂക്കളം
ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിലാണ് വീടുകളിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ, അതായത് അത്തം, ചിത്തിര, ചോതി ദിവസങ്ങളിൽ, ചാണകം മെഴുകിയ തറയിൽ തുമ്പപ്പൂവ് മാത്രം ഉപയോഗിച്ചാണ് അത്തം ഇടുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യദിവസം ഒരു നിര പൂക്കൾ മാത്രവും, ചുവന്ന പൂക്കൾ ഒഴിവാക്കിയും തുടങ്ങുന്നു. രണ്ടാം ദിവസം രണ്ടിനം പൂക്കളും, മൂന്നാം ദിവസം മൂന്നിനം പൂക്കളും എന്നിങ്ങനെ ഓരോ ദിവസവും പൂക്കളത്തിന്റെ വലുപ്പം വർധിച്ചുവരുന്നു. ചോതി നാൾ മുതലാണ് അത്തത്തിൽ ചെമ്പരത്തിപ്പൂക്കൾ പൂക്കളത്തിൽ ഉപയോഗിക്കുന്നത്. ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്താം ദിവസം പത്ത് നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം പൂർത്തിയാക്കുന്നു. ഉത്രാടദിനത്തിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്. മൂലം നാളിൽ പൂക്കളം ചതുരാകൃതിയിൽ നിർമ്മിക്കണം എന്നാണ് പരമ്പരാഗതമായ രീതി.
തിരുവോണച്ചടങ്ങുകൾ
തിരുവോണച്ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് തൃക്കാക്കര ക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്ന ചടങ്ങാണ്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമി എന്ന അർത്ഥത്തിലാണ് 'തൃക്കാൽക്കര' എന്ന പേരുണ്ടായതെന്ന് ഐതിഹ്യം സൂചിപ്പിക്കുന്നു. വാമനപ്രതിഷ്ഠയുള്ള ഏക പുരാതന കേരള ക്ഷേത്രം തൃക്കാക്കരയാണ്.
ഓണക്കോടി
ഓണത്തോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും പുതിയ വസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ഒരു ചടങ്ങ് കേരളത്തിലുടനീളം നിലവിലുണ്ട്. കുട്ടികൾക്കായി വാങ്ങുന്ന ചെറിയ മുണ്ടിനെ ഓണമുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ നെയ്ത കസവുകരയുള്ള ഒറ്റമുണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്.തൃക്കാക്കരയപ്പൻ
തൃശൂർ ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഇത് ഉത്രാടം നാളിൽ തുടങ്ങുന്നു. മഹാബലിയെ വരവേൽക്കാൻ വീടിന്റെ മുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവ് ഉപയോഗിച്ച് കോലം വരച്ച് അതിന് മുകളിൽ കളിമണ്ണുകൊണ്ട് നിർമ്മിച്ച രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ 'ഓണം കൊള്ളുക' എന്നും പറയുന്നു.
ഓണക്കാഴ്ച
പാട്ടക്കാരനായ കുടിയാൻ ജന്മിയുമായുള്ള കരാറിന്റെ ഭാഗമായി നിർബന്ധമായും നൽകേണ്ടിയിരുന്ന ഒരു കാഴ്ചയായിരുന്നു ഓണക്കാഴ്ച. ഇതിൽ പ്രധാനപ്പെട്ടത് വാഴക്കുലയായിരുന്നു. ഏറ്റവും മികച്ച കുലയാണ് കാഴ്ചക്കുലയായി നൽകിയിരുന്നത്. കാഴ്ച സമർപ്പിക്കുന്ന കുടിയാന്മാർക്ക് ജന്മിമാർ ഓണക്കോടിയും സദ്യയും നൽകിയിരുന്നു. ഈ സമ്പ്രദായം കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല ഓർമ്മകൾ പുതുക്കുന്ന ഒന്നായി ഇന്നും നിലനിൽക്കുന്നു. എന്നാൽ ഇന്ന് ഈ കാഴ്ചകൾ ക്ഷേത്രങ്ങളിലേക്ക് സമർപ്പിക്കപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ കാഴ്ചക്കുല സമർപ്പണം വളരെ പ്രസിദ്ധമാണ്.
ഓണസദ്യ
ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമാണ് ഓണസദ്യ. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് പരമ്പരാഗതമായ ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് കൂട്ടിച്ചേർത്തതാണ്. നാല് തരം ഉപ്പിലിട്ടവയാണ് സാധാരണയായി വിളമ്പാറ്. കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. ഇടത്തരം വലുപ്പമുള്ള പപ്പടമാണ് ഉപയോഗിക്കുന്നത്. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടത്തിന് കണക്കുണ്ട്. നാല് തരം ഉപ്പേരികൾ (ചേന, പയർ, വഴുതനങ്ങ, പാവക്ക) ശർക്കരപുരട്ടി, പഴനുറുക്ക്, പഴം, പാലട, പ്രഥമൻ എന്നിവയും സദ്യയിൽ ഉൾപ്പെടുത്തുന്നു.സദ്യ വിളമ്പുന്നതിനും ചില പ്രത്യേക നിയമങ്ങളുണ്ട്. നാക്കിലയുടെ നാക്ക് ഇടതുവശം വരുന്ന രീതിയിലാണ് സദ്യ വിളമ്പുന്നത്. ഇടതുവശത്ത് മുകളിൽ ഉപ്പേരിയും, വലതുവശത്ത് താഴെ ശർക്കര ഉപ്പേരിയും, ഇടതുവശത്ത് പപ്പടവും, വലതുവശത്ത് കാളൻ, ഓലൻ, എരിശ്ശേരി എന്നിവയും വെക്കുന്നു. നടുക്ക് ചോറ് വിളമ്പുകയും, അതിന് ചുറ്റും ഉപ്പിലിട്ടവ നിരത്തുകയും ചെയ്യുന്നു. മധ്യതിരുവിതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും കൂടാതെ പച്ചമോര് നിർബന്ധമാണ്. ഇവിടെ ഓണത്തിന് മരച്ചീനിയും വറുക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയും മറ്റ് വിഭവങ്ങളാണ്. കുട്ടനാട്ടിൽ പണ്ട് ഉത്രാടം മുതൽ ഏഴ് ദിവസം വരെ ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു അവിടുത്തെ പ്രത്യേക വിഭവങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.