കോട്ടയം;എരുമേലിയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഒഴിയാൻ പാലാ സബ് കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്നാണ് ഉത്തരവ്.ഇതോടെ സ്ഥലത്തിന് വാടക വാങ്ങിക്കൊണ്ടിരുന്ന ദേവസ്വം ബോർഡും സ്ഥലം കൈവശം വെച്ചിരിക്കുന്ന കെഎസ്ആർടിസിയും സ്ഥലത്ത് ജനകീയാസൂത്രണ പദ്ധതിയിൽ കെട്ടിടം നിർമിച്ചു കൊടുത്ത എരുമേലി പഞ്ചായത്തും വെട്ടിലായിരിക്കുകയാണ്.
സ്ഥലത്തിന്റെ യഥാർത്ഥ ഉടമ എരുമേലി വികസന സമിതി മുൻ പ്രസിഡന്റും പരേതനുമായ അഡ്വ പി ആർ രാജാഗോപാൽ ആണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ തെളിവുകൾ ഹാജരാക്കി കോടതിയിൽ നൽകിയ ഹർജിയിൽ ദേവസ്വം ബോർഡ്, കെഎസ്ആർടിസി അധികൃതർ എന്നിവരുടെ വാദം കേട്ട ശേഷം ആണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം സ്ഥലം ഒഴിഞ്ഞു രാജാഗോപാലിന്റെ ഭാര്യയ്ക്ക് വിട്ടു കൊടുക്കാനാണ് ഉത്തരവ്.
1977 ൽ തന്റെ ഭർത്താവ് 50 സെന്റ് സ്ഥലം കെഎസ്ആർടിസി ക്ക് വാക്കാൽ അനുവദിച്ചതാണെന്നും ഇതിന് രേഖ നൽകിയിട്ടില്ലന്നും എരുമേലിയിൽ ശബരിമല സീസണിലെ തിരക്ക് പരിഹരിക്കാൻ വേണ്ടി കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിന് താൽക്കാലിക സൗകര്യം എന്ന നിലയിലാണ് പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം തന്റെ സ്ഥലം നൽകിയതെന്നും എന്നാൽ പല തവണ തിരികെ സ്ഥലം ആവശ്യപ്പെട്ടിട്ടും വിട്ടു കിട്ടിയില്ല എന്നും രാജഗോപാലിന്റെ ഭാര്യ ഗോപി രാജഗോപാൽ കോടതിയിൽ അറിയിച്ചു.അതേസമയം ഈ സ്ഥലം തങ്ങൾക്ക് പാട്ട വാടക ആയി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് നൽകിയതെന്നും വർഷം തോറും ആയിരം രൂപ വീതം പാട്ടത്തുക നൽകുന്നുണ്ടെന്നും ഇതിന് 2029 വരെ കാലാവധി ഉണ്ടെന്നും കെഎസ്ആർടിസി അധികൃതർ കോടതിയിൽ അറിയിച്ചു.
എന്നാൽ സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനായിട്ടില്ല. ഇത് മുൻനിർത്തി ആണ് സ്ഥലം വിട്ടു കൊടുക്കാൻ കോടതി ഉത്തരവിട്ടത്.സംസ്ഥാനത്ത് ജനങ്ങൾ നിർമിച്ച ആദ്യ കെഎസ്ആർടിസി ഓപ്പറേറ്റിങ്ങ് സെന്റർ ആണ് എരുമേലിയിലേത്. ഇടയ്ക്ക് നഷ്ടം മൂലം അധികൃതർ ഇത് പൂട്ടിയപ്പോൾ ജനങ്ങൾ ഒറ്റക്കെട്ടായി ദിവസങ്ങളോളം സത്യാഗ്രഹ സമരം നടത്തി സെന്റർ തുറന്നു പ്രവർത്തിപ്പിക്കുകയായിരുന്നു. ഏതാനും വർഷം മുമ്പും സെന്റർ നിർത്താൻ അധികൃതർ ശ്രമിച്ചിരുന്നു.പഞ്ചായത്ത് അംഗങ്ങൾ ചേർന്നാണ് ഈ ശ്രമം തടഞ്ഞത്. സാധനങ്ങൾ സെന്ററിൽ നിന്ന് കൊണ്ടു പോകാൻ എത്തിയ ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞ് തിരിച്ചയച്ചാണ് ഈ നീക്കം പൊളിച്ചത്.
1998 നവംബർ 28 നാണ് സെന്റർ ആരംഭിച്ചത്. ഇതിനായി നേതൃത്വം നൽകിയ പൊതു പ്രവർത്തകരിൽ ടിപി തൊമ്മി, ജോബ്‌കുട്ടി ഡൊമിനിക് എൻ ബി ഉണ്ണികൃഷ്ണൻ, അഡ്വ അനന്തൻ, ബഷീർ കറുകഞ്ചേരി എന്നിവർ ഇന്ന് ജീവനോടെയില്ല. ഇവർക്കൊപ്പം പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന വി പി സുഗതൻ, സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, പി എ സലിം, ജോസ് മടുക്കകുഴി, പി എ ഇർഷാദ്, വി എസ് ഷുക്കൂർ, ജോസ് പഴയതോട്ടം ,ജയേഷ് തമ്പാൻ തുടങ്ങിയവർ ചേർന്നാണ് സെന്ററിന്റെ തുടക്കം യാഥാർഥ്യമാക്കിയത്. ഗതാഗത വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും മന്ത്രിയായിരുന്ന പി ആർ കുറുപ്പ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. നാട്ടുകാരുടെ സംഭാവനയും ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഇതര ഡിപ്പോകളിലെ അംഗങ്ങളിൽ നിന്നും കൂപ്പൺ പിരിച്ചു തുക സമാഹരിച്ചും കൂടിയാണ് നിർമാണത്തിന് ഫണ്ട് കണ്ടെത്തിയത്.
ചാണ്ടപിള്ള ആയിരുന്നു ആദ്യ ഇൻസ്‌പെക്ടർ ഇൻ ചാർജ്. ഗുരുവായൂരിലേക്കും വൈക്കത്തിനും ഓപ്പറേറ്റ് ചെയ്ത സർവീസുകളായിരുന്നു ആദ്യ സർവീസുകൾ. പിന്നീട് എരുമേലി ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ മൂന്ന് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡ് കാലത്തിന് മുൻപ് 29 സർവീസുകൾ വരെ എത്തിയ സ്ഥാനത്ത് ഇപ്പോൾ 24 ഷെഡ്യുളുകൾ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. ശബരിമല സീസണിൽ പമ്പ സ്പെഷ്യൽ സർവീസിൽ മാത്രം ഒന്നരക്കോടി രൂപയോളം ആണ് വരുമാനം നേടിക്കൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.