കൊച്ചി: കേരളത്തിൽ കോളേജ് അദ്ധ്യാപകരായി ധാരാളം പുരോഹിതരും കന്യാസ്ത്രീകളുമുണ്ടെങ്കിലും ഹിന്ദു സന്യാസിനി ഒന്നു മാത്രം. ആറു വർഷം മുൻപ് തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജിൽ അസി. പ്രൊഫസറായി നിയമിതയായ നിത്യ ചിന്മയി. ശ്രീനാരായണ ഗുരുദേവൻ ഏൽപ്പിച്ച നിയോഗമാണിതെന്നാണ് നിത്യ ചിന്മയി പറയുന്നത്.
പത്തു വയസുള്ളപ്പോഴേ അദ്ധ്യാപികയാകാനായിരുന്നു മോഹം. ചിന്തകൾ വഴിമാറി കാഷായത്തിൽ ലയിച്ചെങ്കിലും പി.എസ്.സി പരീക്ഷയെഴുതി വേദാന്ത ഗുരുവായി കോളേജിലെത്തുകയായിരുന്നു. അങ്ങനെ ഒരേസമയം അദ്ധ്യാപികയും സന്യാസിനിയുമായി. വേദാന്തത്തിൽ ബിരുദാനന്തര ബിരുദമുള്ള നിത്യ, ഡോക്ടറേറ്റിനുള്ള ഗവേഷണത്തിന്റെ അവസാനഘട്ടത്തിലാണ്.മലയാറ്റൂർ സ്വദേശി സുകുമാരന്റെയും ചെല്ലമ്മയുടെയും മകളായ സജിതയ്‌ക്ക് സന്യാസത്തിലേക്കു വഴിയൊരുക്കിയത് ഗുരു നിത്യചൈതന്യയതി. 'ആരാണ് ഞാൻ" എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സന്യാസം. വീട്ടുകാരിൽനിന്ന് എതിർപ്പുണ്ടായെങ്കിലും തീരുമാനം മാറ്റിയില്ല. 25 വർഷം മുമ്പ്, നിത്യചൈതന്യ യതിയുടെ ശിഷ്യൻ സ്വാമി മുക്താനന്ദ യതിയുടെ എറണാകുളം കാഞ്ഞിരമറ്റത്തെ 'നിത്യനികേതനം" ആശ്രമത്തിൽ അന്തേവാസിയായി.
2018ൽ 38-ാം വയസിൽ സന്യാസദീക്ഷ സ്വീകരിച്ചു. മൂത്തസഹോദരി സ്വാമിനി ശബരി ചിന്മയിയും ഇവിടെയുണ്ട്. സന്യാസിനിയാണെങ്കിലും കോളേജിലെത്തിയാൽ തനി അദ്ധ്യാപിക. വിദ്യാർത്ഥികളെ കൂട്ടുകാരെപ്പോലെ കരുതുമ്പോഴും ഒരു വിട്ടുവീഴ്ചയുമില്ല, നിത്യ മിസിനെ അവർക്കും ഏറെയിഷ്ടം.അദ്ധ്യാപനത്തിനൊപ്പം ഇഷ്ടം പ്രഭാഷണവും യാത്രകളും
പുലർച്ചെ 4.30ന് എഴുന്നേറ്റാൽ പ്രാർത്ഥനയ്‌ക്കും യോഗയ്‌ക്കും ശേഷം പാചകമടക്കമുള്ള കാര്യങ്ങൾ ചെയ്യും. വൈകിട്ട് കോളേജിൽ നിന്നെത്തിയാലും ചുമതലകളേറെ. ശ്രീനാരായണ ദർശനം, ഭഗവദ്ഗീത, ഉപനിഷത്തുകൾ തുടങ്ങിയവയെക്കുറിച്ച് വിവിധ കേന്ദ്രങ്ങളിൽ ക്ലാസെടുക്കും. യാത്രകൾ ഏറെയിഷ്ടമാണ്. 2017ൽ ഹിമാലയ യാത്ര നടത്തി. ശിവഗിരിയിൽ പോകുമ്പോൾ പുണ്യതീർത്ഥത്തിൽ മുങ്ങിക്കുളിച്ച അനുഭവമാണ്. വിവിധ സന്യാസി മഠങ്ങളിലും കാശിയടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും പോകാറുണ്ട്.
എല്ലാം മിഥ്യയെന്നോ സ്വപ്‌നമെന്നോ കരുതി അവഗണിക്കുന്നതല്ല ആത്മീയതയെന്ന ശ്രീനാരായണ ഗുരുദേവ ദർശനമാണ് ഗുരു നിത്യ ആദ്യമായി പകർന്നു തന്നത്. എല്ലാം നിയോഗമാണെന്നു ബോദ്ധ്യമായി. ആദ്ധ്യാത്മികതയിൽ അധിഷ്ഠിതമായ ഭൗതികതയിൽ വിശ്വസിക്കുന്നതിനാൽ കലാലയജീവിതം ഒരു വിദ്യാർത്ഥിയെപോലെ ആസ്വദിക്കുന്നു.
സ്വാമിനി നിത്യ ചിന്മയി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.