തിരുവനന്തപുരം: ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിട്ട് ഒരു മാസം പിന്നിട്ടു. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 14-ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.
35 ദിവസത്തോളമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലാണ്. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് എഫ്-35 ഇവിടെ കുടുങ്ങിയതോടെ കോളടിച്ചത് തിരുവനന്തപുരം വിമാനത്താവളത്തിനാണ്. അറ്റകുറ്റപ്പണിക്കും മറ്റുമായി ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനത്തിന് പാര്‍ക്കിങ് ഫീ നല്‍കേണ്ടതുണ്ട്. 26,261 രൂപയാണ് ബ്രിട്ടീഷ് ജെറ്റിന്റെ പ്രതിദിന പാര്‍ക്കിങ് ഫീസ്. ഇത്തരത്തില്‍ ജൂണ്‍ 14 മുതല്‍ മുതല്‍ 35 ദിവസത്തേക്ക് ഏകദേശം 9.19 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഈടാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങിനെ (ഐഡിഡബ്ല്യുആര്) ഉദ്ധരിച്ച് സിഎന്‍ബിസി-ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
22 ദിവസം വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലായിരുന്ന വിമാനം ഇപ്പോള്‍ വിമാന അറ്റകുറ്റപ്പണി നടത്തുന്ന എയര്‍ ഇന്ത്യയുടെ ഹാങ്ങര്‍ യൂണിറ്റിലാണ്. യുദ്ധവിമാനം പരിശോധിക്കാനും അറ്റകുറ്റപ്പണിക്കുമായി ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ 24 പേരടങ്ങുന്ന വിദഗ്ധസംഘം ജൂലായ് ആറിന് തിരുവനന്തപുരത്തെത്തിയിരുന്നു. ബ്രിട്ടീഷ് സൈനികരുടെ കനത്ത കാവലില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി. നിലവില്‍ രണ്ടാം ഹാങ്ങറിലുള്ള സുരക്ഷാജീവനക്കാരെ ഒഴിവാക്കിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. 110 മില്യണ്‍ ഡോളറിലധികം വിലവരുന്ന ഈ ജെറ്റ് ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്.
അതേസമയം അഞ്ചാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന എഫ് 35 ബ്രിട്ടിഷ് യുദ്ധവിമാനം ഈ മാസം 22-ന് മടങ്ങുമെന്നാണ് വിവരം. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചെന്ന് കഴിഞ്ഞദിവസം അധികൃതര്‍ അറിയിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് വഴിയാകും യുകെയിലേക്ക് പോകുകയെന്നും അവര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.