ഹൈദരാബാദ് : പിറന്നാൾ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. അകന്ന് കഴിയുകയായിരുന്ന ഭാര്യ സമ്മക്ക (35), ഒരു ബന്ധുവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയപ്പോഴാണ് ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് ശ്രീനുവിനെ (50) പൊലീസ് പിടികൂടി.
അബ്ദുല്ലപൂർമെട്ടിലുള്ള ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. രാജേശ്വരിയുടെ മകളുടെ പിറന്നാൾ ആഘോഷമായിരുന്നു വീട്ടിൽ വച്ച് നടന്നത്. ഇതിനിടെയായിരുന്നു കൊലപാതകം. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ശ്രീനുവും സമ്മക്കയും അകന്നാണ് കഴിഞ്ഞിരുന്നത്. ദാമ്പത്യപ്രശ്നങ്ങളുണ്ടായതിനു പിന്നാലെ സമ്മക്ക അബ്ദുല്ലപൂർമെട്ടിൽനിന്ന് സൂര്യപട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ പിറന്നാൾ ആഘോഷത്തിന് സമ്മക്കയെയും ക്ഷണിച്ചിരുന്നു.ഏതാണ്ട് 7.15ഓടെയാണ് ശ്രീനു പിറന്നാൾ ആഘോഷത്തിനെത്തിയത്. കേക്ക് മുറിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു എല്ലാവരും. ചടങ്ങിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്നു സമ്മക്ക. ഈ സമയത്ത് ശ്രീനു സമ്മക്കയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. സമ്മക്കയുടെ കഴുത്തിന് മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് സൂചന.
സമ്മക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നേരത്തെ തന്നെ ശ്രീനുവിനുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. ശ്രീനുവിന്റെ രണ്ടാമത്തെ ഭാര്യയാണ് സമ്മക്ക. സംഭവത്തിൽ അബ്ദുല്ലപൂർമെട്ട് പൊലീസ് കേസെടുത്തു.
കൊലപാതകത്തിനു പിന്നാലെ കൂടിനിന്നവർക്കു നേരെ കത്തിവീശി ശ്രീനു സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഹയാത്ത്നഗറിൽ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങളടങ്ങിയ സമ്മക്കയുടെ മൊബൈൽ പൊലീസ് കണ്ടെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.