ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് 32 സെക്കൻഡുകൾക്കുള്ളിലാണ് എയർ ഇന്ത്യവിമാനം തകർന്നു വീണത്. 270 ആളുകൾ അപകടത്തിൽ കൊല്ലപ്പെട്ടു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
എൻജിനുകളിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ച് ‘ഓഫ്’ ആയി എന്നാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന സ്വിച്ച് ഓഫ് ആക്കിയത് ആരാണെന്ന് ഒരു പൈലറ്റ് ചോദിക്കുന്ന ശബ്ദരേഖ അന്വേഷണസംഘത്തിന് ലഭിച്ചു.മനഃപൂർവം സ്വിച്ച് ഓഫാക്കിയതാണോ, സാങ്കേതിക തകരാറാണോ തുടങ്ങിയ കാര്യങ്ങൾ വിശദമായ അന്വേഷണത്തിലൂടെയേ പുറത്തുവരൂ.ജൂണ്‍ 12ന് എയര്‍ ഇന്ത്യയുടെ ബി 787-8 വിമാനം (എഐ423) ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ 11.17ന് ഇറങ്ങി ബേ 34ല്‍ പാര്‍ക്ക് ചെയ്തു. ഇതിലെ ജീവനക്കാര്‍ പൈലറ്റ് ഡിഫക്ട് റിപ്പോര്‍ട്ട് (പിഡിആര്‍) തയാറാക്കി. എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ ഫ്‌ളൈറ്റ് ഇന്ററപ്ഷന്‍ മാനിഫെസ്റ്റ് (എഫ്‌ഐഎം) പ്രകാരം പരിശോധനകളും പരിഹാരനടപടികളും സ്വീകരിച്ച് 12.10ന് തുടര്‍യാത്രയ്ക്കായി വിട്ടു നല്‍കി.
എഐ171 എന്ന പേരില്‍ അഹമ്മദാബാദില്‍നിന്ന് ഗാറ്റ്‌വിക്കിലേക്ക് 1.10നാണ് പറക്കാന്‍ നിശ്ചയിച്ചിരുന്നത്. മുംബൈയില്‍നിന്നുള്ള രണ്ടു പൈലറ്റ്മാരും തലേന്നുതന്നെ അഹമ്മദാബാദില്‍ എത്തിയിരുന്നു. പത്ത് ക്യാബിന്‍ ക്രൂവാണ് ഇവര്‍ക്കു പുറമേ ഉണ്ടായിരുന്നത്. വിമാനം പറത്തുന്നതിനു മുന്‍പ് പൈലറ്റുമാര്‍ക്ക് ആവശ്യത്തിന് വിശ്രമസമയം ലഭിച്ചിരുന്നു. സഹപൈലറ്റിനായിരുന്നു വിമാനം പറത്തുന്ന (പൈലറ്റ് ഫ്‌ളൈയിങ്) ചുമതല. പൈലറ്റ് ഇന്‍ കമാന്‍ഡിന് പൈലറ്റ് മോണിറ്ററിങ് (പിഎം) ചുമതലയായിരുന്നു.
പൈലറ്റുമാര്‍ വിമാനത്താവളത്തില്‍ എത്തി 11.55ന് ബ്രത്ത് അനലൈസര്‍ പരിശോധന നടത്തി. ഇരുവരും വിമാനം പറത്താന്‍ യോഗ്യരാണെന്നു കണ്ടെത്തി. സിസിടിവി പ്രകാരം 12.35ന് ജീവനക്കാര്‍ ബോര്‍ഡിങ് ഗേറ്റിലെത്തി. ∙ 230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 15 യാത്രക്കാര്‍ ബിസിനസ് ക്ലാസിലും ഇക്കണോമി ക്ലാസിൽ 215 യാത്രക്കാരുമുണ്ടായിരുന്നു. രണ്ടു കുഞ്ഞുങ്ങളും വിമാനത്തിലുണ്ടായിരുന്നു. ∙ 54.200 കിലോ ഇന്ധനമാണ് വിമാനത്തില്‍ നിറച്ചിരുന്നത്. ടേക്ക് ഓഫ് ഭാരം 2,12,401 കിലോ ആയിരുന്നു. (പരമാവധി അനുവദനീയം - 2,18,183 കിലോ). ടേക്ക് ഓഫ് വെയ്റ്റ് നിശ്ചിതപരിധിക്കുള്ളിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്തില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നില്ല.ബേ 34ല്‍നിന്ന് എത്തിച്ച വിമാനത്തിന് 1.37ന് ടേക്ക് ഓഫ് ക്ലിയറന്‍സ് നല്‍കി. എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ (ഇഎആര്‍എഫ്) പ്രകാരം 1.38ന് വിമാനം ടേക്ക് ഓഫ് ഡിസിഷന്‍ സ്പീഡ് കൈവരിച്ച് 153 നോട്‌സ് (മണിക്കൂറില്‍ 176.06 മൈല്‍) വേഗത്തിലെത്തി. തൊട്ടുപിന്നാലെ 155 നോട്‌സ് വേഗതയിലെത്തി. തുടര്‍ന്ന് 180 നോട്‌സ് വേഗത കൈവരിച്ച ഘട്ടത്തില്‍ എന്‍ജിന്‍ ഒന്നിന്റെയും രണ്ടിന്റെയും ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് 'റണ്‍' മോഡില്‍നിന്ന് 'സ്വിച്ച് ഓഫ്' മോഡിലേക്ക് ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഒന്നൊന്നായി മാറി. എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം തടസപ്പെട്ടതോടെ രണ്ട് എന്‍ജിനുകളുടെയും ടേക്ക് ഓഫ് ശേഷി കുറഞ്ഞു.
എന്തുകൊണ്ടാണ് സ്വിച്ച് കട്ട് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നത് കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിങ്ങില്‍ കേള്‍ക്കാം. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് അടുത്ത പൈലറ്റ് മറുപടി പറയുകയും ചെയ്തു. വിമാനം പറന്നുയര്‍ന്നതിനു ശേഷം റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പ്രവര്‍ത്തനക്ഷമമാകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ പാതയില്‍ ഒരിടത്തും പക്ഷികളെ കാണാന്‍ കഴിയുന്നില്ല. വിമാനത്താവളത്തിന്റെ ഭിത്തി കടക്കുന്നതിനു മുന്‍പ് തന്നെ വിമാനം താഴ്ന്നു തുടങ്ങി.എയര്‍ബോണ്‍ ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ (ഇഎആര്‍എഫ്) പ്രകാരം എന്‍ജിന്‍ ഒന്നിന്റെ ഫ്യുവല്‍ കട്ട് ഓഫ് സ്വിച്ച് പെട്ടെന്ന് കട്ട് ഓഫ് മോഡില്‍നിന്ന് റണ്‍ മോഡിലേക്ക് മാറിയിട്ടുണ്ട്.തൊട്ടുപിന്നാലെ രണ്ടാം എന്‍ജിന്റെയും സ്വിച്ച് പൂര്‍വസ്ഥിതിയിലെത്തി. ഇതിനിടെ ഇഎആര്‍എഫ് റെക്കോര്‍ഡിങ് നിര്‍ത്തി. 1.39ന് പൈലറ്റുകളില്‍ ഒരാള്‍ 'മേയ് ഡേ' സന്ദേശം അയച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫിസര്‍ കോള്‍ സിഗ്നല്‍ സംബന്ധിച്ച് അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. വിമാനത്താവളത്തിന്റെ അതിര്‍ത്തിക്കു പുറത്ത് വിമാനം തകര്‍ന്നു വീഴുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.