തിരുവനന്തപുരം ;സംസ്ഥാനത്ത് കാലവര്‍ഷവും കാറ്റും ശക്തമാകുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ക്കു കാരണമാകുന്നത് മരം വീണുള്ള അപകടങ്ങളാണ്.
വഴിയരികിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും നില്‍ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍ ആരാണു മുറിച്ചു മാറ്റേണ്ടത്, ഇതിന്റെ ചെലവ് ആരു വഹിക്കും, ഇത്തരം അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ക്കാണു ബാധ്യത തുടങ്ങി നിരവധി സംശയങ്ങളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഓറഞ്ച് ബുക്കിനെ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ കാറ്റിൽ വീണ് ആളുകളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ അവ മുറിച്ചുമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ പറയുന്നു. മരം വീണ് അപകടമുണ്ടായാൽ ദുരന്ത നിവാരണ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടത് ഉടമകളാണ്. ഇതു സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങൾ താഴെപ്പറയുന്നു.മരം മുറിക്കേണ്ടത് ആര്? ∙ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാന്‍ പഞ്ചായത്തിരാജ് നിയമം സെക്ഷന്‍ 238 പ്രകാരം നടപടിയെടുക്കേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.അത്തരം മരങ്ങൾ മുറിച്ചു മാറ്റാന്‍ ദുരന്ത നിവാരണ നിയമം 2005, സെക്ഷന്‍ 30 (2) (വി) പ്രകാരം പൊതുജനങ്ങള്‍ക്ക് മാധ്യമങ്ങള്‍ വഴി നിര്‍ദേശം നല്‍കണമെന്ന് ഓറഞ്ച് ബുക്കില്‍ വ്യകതമാക്കിയിട്ടുണ്ട്. അത് അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരുടെ ഭൂമിയിലെ മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പഞ്ചായത്തി രാജ് നിയമം സെക്ഷന്‍ 238 പ്രകാരം ഉടന്‍ തീര്‍പ്പാക്കണം.
മരം വീണ് മരണമോ നാശനഷ്ടമോ ഉണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം.വകുപ്പുകളുടെയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിക്കേണ്ട ഉത്തരവാദിത്തം, ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30 (2) (വി) പ്രകാരം അതത് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ്. ഇതിനായി വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സ്വന്തമായി പണം കണ്ടെത്തണം.
അനുമതി നൽകേണ്ടത് ആര്? ∙ അപകടകരമെന്നോ അടിയന്തരമായി മാറ്റേണ്ടതെന്നോ കണ്ടെത്തുന്ന മരങ്ങള്‍ മുറിക്കാനുള്ള അനുമതി നൽകാൻ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫിസര്‍ എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തണം. ഈ സമിതിയുടെ ശുപാര്‍ശ അനുസരിച്ച്, സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ദുരന്ത നിവാരണ നിയമം അനുസരിച്ച് ഉത്തരവാദിത്തം നല്‍കണം. ഈ ഉത്തരവാദിത്തം നിര്‍വഹിക്കുവാന്‍ ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30 (2) (വി) പ്രകാരം തദ്ദേശ സ്ഥാപനങ്ങളോടു നിര്‍ദേശിക്കണം.
മരം മുറിച്ചു മാറ്റണമെന്ന പരാതി ലഭിച്ചാൽ സമിതി സ്ഥലത്തെത്തി പരിശോധിക്കണം. മുറിച്ചു മാറ്റിയില്ലെങ്കിൽ ആളുകളുടെ ജീവനും സ്വത്തിനും നാശമുണ്ടാകുമെന്നു ബോധ്യപ്പെട്ടാലേ സമിതി അതിനുള്ള ശുപാർശ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനു നൽകാവൂ. അതിൽ ചെയർമാന് തീരുമാനമെടുക്കാം. അങ്ങനെയുള്ള മരങ്ങൾ മുറിക്കാൻ സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍നിന്നും മഴക്കാല ദുരന്ത പ്രതികരണ തയ്യാറെടുപ്പിനായി അനുവദിച്ച തുകയില്‍ നിന്നുമാണ് പണം ചെലവഴിക്കേണ്ടത്.
സമിതിയുടെ ശുപാര്‍ശയ്ക്ക് വിധേയമായി അടിയന്തിരമായി മുറിക്കേണ്ട മരങ്ങള്‍ മുറിക്കുവാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന് തീരുമാനം കൈകൊള്ളാം. ഇത്തരത്തില്‍ സമതി ശുപാര്‍ശ ചെയ്ത് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ അംഗീകരിച്ച മരങ്ങള്‍ മുറിക്കുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും മഴക്കാല ദുരന്ത പ്രതികരണ തയ്യാറെടുപ്പിനായി അനുവദിച്ച തുകയില്‍ നിന്നുമാണ് പണം ചെലവഴിക്കേണ്ടത്. മരച്ചില്ലകള്‍ മുറിക്കുവാനും മരം കോതി ഒതുക്കുവാനും ഈ സമിതിയുടെ ശുപാര്‍ശ വേണ്ട.
ഇക്കാര്യം തദേശ സ്ഥാപന സെക്രട്ടറിക്കു തന്നെ തീരുമാനിക്കാം. ഇതിനായി വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തമായി പണം കണ്ടെത്തണം.വകുപ്പുകളുടെയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതത് വര്‍ഷം വികസന ഫണ്ട്/സ്വന്തം ഫണ്ട് എന്നിവ ഉപയോഗിച്ച് ദുരന്ത പ്രതികരണ, പ്രതിരോധ പ്രോജക്ടുകൾ നടപ്പാക്കണം. അതതു വര്‍ഷം പഞ്ചായത്തി രാജ് നിയമം സെക്ഷന്‍ 238 പ്രകാരം അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാന്‍ ചുരുങ്ങിയത് 5 ലക്ഷം രൂപയുടെ പദ്ധതി ഉണ്ടാകണം. ത
ദേശ സ്ഥാപന പരിധിയിലെ (വകുപ്പ്, സ്ഥാപനം എന്നീ വകഭേദം ഇല്ലാതെ) എല്ലാ പ്രദേശത്തെയും മരങ്ങള്‍ ആവശ്യാനുസരണം കോതുവാനും മുറിച്ച് മാറ്റുവാനും ആയിരിക്കണം ഈ പദ്ധതി. അടിയന്തിരമല്ലാത്ത സാഹചര്യത്തില്‍ വനം വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിക്ക് ശേഷം മാത്രമേ മുറിക്കുവാന്‍ പാടുള്ളൂവെന്നും ഓറഞ്ച് ബുക്ക് വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.