കൊച്ചി; അറബിക്കടലിൽ അഗ്നി വിഴുങ്ങിയ വാൻഹായ് 503 കപ്പലിന്റെ മധ്യഭാഗത്തെ തീ അണച്ചെങ്കിലും മുന്നിലും പിന്നിലും കത്തുന്നതായി വിവരം. മധ്യഭാഗത്തെ തീ അണച്ചെന്നും ഇപ്പോൾ പുകയാണ് ഇവിടെ നിന്ന് ഉയരുന്നതെന്നും കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ കപ്പലിന്റെ മുന്നിലും പിന്നിലും പടർന്ന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ പിടിച്ചിടത്തു നിന്ന് കപ്പൽ 40 നോട്ടിക്കൽ മൈലോളം ദൂരം തെക്കു കിഴക്കൻ ഭാഗത്തേക്ക് ഒഴുകിയിട്ടുണ്ട്.കപ്പലിനു തീ പിടിച്ചിട്ട് ഇപ്പോൾ 50 മണിക്കൂറുകൾ പിന്നിട്ടു. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെ പ്രവർത്തനങ്ങൾ തുടർച്ചയായി നടക്കുന്നുണ്ട്. കോസ്റ്റ്ഗാർഡിന്റെ 5 കപ്പലുകളാണ് ഇപ്പോൾ തീ അണയ്ക്കാനുള്ള ശ്രമങ്ങളിലേർപ്പെട്ടിട്ടുള്ളത്.മംഗളൂരുവിൽ നിന്ന് രണ്ടു കപ്പലുകൾ കൂടി ഉടൻ എത്തും. കപ്പൽ വീണ്ടെടുക്കുന്നതിനായി നിയോഗിച്ചിട്ടുള്ളവർ സരോജ ബ്ലെസിങ്, ഗാർനെറ്റ്, സാക്ഷം, മുംബൈയിൽ നിന്നുള്ള മറ്റൊരു കപ്പൽ എന്നിങ്ങനെ 4 എണ്ണം കൂടി നാളെ സ്ഥലത്ത് എത്തിക്കും. കപ്പലിന്റെ മധ്യഭാഗത്തിന് തൊട്ടുമാറി മുൻ ഭാഗത്തായിരുന്നു തുടക്കത്തിൽ തീ പടർന്നത്. അവിടെ നിന്ന് മറ്റു ഭാഗങ്ങളിലേക്കും തീ പടരുകയായിരുന്നു. തീ പടർന്നു കത്തിക്കൊണ്ടിരുന്നതിനാൽ ഹെലികോപ്റ്ററുകൾക്ക് ഇതുവരെ കപ്പലിനു സമീപത്തേക്ക് എത്താൻ സാധിക്കില്ലായിരുന്നു.എന്നാൽ ഇന്നു വൈകിട്ടോടെ തീ കെടുത്താനുള്ള രാസവസ്തുക്കൾ വ്യോമസേനാ ഹെലികോപ്റ്ററുകൾ തളിക്കുമെന്നാണ് വിവരം. നാളെ വൈകിട്ടേക്കെങ്കിലും തീ പൂർണമായി അണയ്ക്കാൻ കഴിയുമെന്നാണ് കോസ്റ്റ്ഗാർഡിന്റെ പ്രതീക്ഷ. കപ്പലിന് ഇപ്പോൾ 10 ഡിഗ്രി ചെരിവുണ്ടെന്നും എന്നാൽ ഇതിൽ ആശങ്കപ്പെടാനില്ല എന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അഴീക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ ദൂരത്തിൽ വച്ചായിരുന്നു കപ്പലിനു തീ പിടിച്ചത്.
കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേർ രക്ഷപ്പെടുകയും 4 പേരെ കാണാതാവുകയും ചെയ്തു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ തെക്കു കിഴക്കൻ മേഖലയിലേക്ക് ഒഴുകുന്നുണ്ട്. തുടക്കത്തിൽ തീ പിടിച്ച സ്ഥലത്തു നിന്ന് 40 നോട്ടിക്കൽ മൈലോളം (75 കിലോമീറ്റർ) ഒഴുകി. ഇത് കരയിലേക്ക് അടുക്കാതെ തടയുക എന്ന ഉദ്യമവും കോസ്റ്റ്ഗാർഡിനുണ്ട്.തീ പൂർണമായി അണയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ യുകെ, സ്പെയിൻ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.ആകെ 1754 കണ്ടെയ്നറുകളാണ് കപ്പലിൽ ഉള്ളത്. ഇതിൽ 1083 എണ്ണം കപ്പലിന്റെ ഡെക്കിനു താഴെയും 671 എണ്ണം ഡെക്കിലുമാണ് ഉണ്ടായിരുന്നത്. ഇതിൽ 143 എണ്ണമാണ് മാരക രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ. പതിനഞ്ചോളം കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് താഴെപോയിട്ടുണ്ട്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനൊപ്പം കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതേസമയം, കോഴിക്കോട് വടകര മേഖലയിലെ തീരദേശത്തും ജാഗ്രതാ നിർദേശം. ജാഗ്രതയുടെ ഭാഗമായി ഇന്ന് രാവിലെ കോസ്റ്റൽ പൊലീസ് തീരദേശ മേഖലകളിൽ റസ്ക്യൂ ബോട്ടിൽ പരിശോധന നടത്തി.
വടകര മുതൽ അഴിയൂർ വരെയുള്ള തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾ, തീരദേശ വാസികൾ, ജാഗ്രത സമിതികൾ ഉൾപ്പെടെയുള്ളവർക്കാണ് തീരദേശ പൊലീസ് ജാഗ്രത നിർദേശം നൽകിയത്. കടലിലോ കരയിലോ സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുക, കണ്ടെത്തുന്ന സാധനങ്ങളിൽ സ്പർശിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.ചോമ്പാല മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ച് തീരദേശ പൊലീസിന്റെ റസ്ക്യു ബോട്ടും ഫിഷറീസ് വകുപ്പിന്റെ കീഴിലുളള റസ്ക്യൂ ബോട്ടും കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്.
അഞ്ചു പേരടങ്ങുന്ന റസ്ക്യൂ സംഘമാണ് ഫിഷറീസ് റസ്ക്യൂ ബോട്ടിൽ നിരീക്ഷണത്തിനുള്ളത്. ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ മാത്രമാണ് കടലിൽ മീൻപിടിക്കുന്നത്. ബോട്ടുകൾ കടലിലിറങ്ങാത്തതിനാൽ ആഴക്കടലിലെ വിവരങ്ങൾ ലഭിക്കുന്നതിന് നിലവിൽ തടസമുണ്ട്. കപ്പൽ അപകടം തീരത്ത് നിന്ന് 140 കിലോമീറ്റർ അകലെയായതിനാൽ തീരദേശ മേഖലയിലേക്കു കണ്ടെയ്നറുകളും മറ്റും എത്താൻ സമയമെടുക്കുമെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ സജ്ജമായിരിക്കാനുള്ള നിർദേശം തീരദേശ പൊലീസിനും ലഭിച്ചിട്ടുണ്ട്. അതിനിടെ, അഴീക്കൽ തുറമുഖത്തിന് അടുത്തായി കപ്പൽ കത്തിനശിച്ചതുമായി ബന്ധപ്പെട്ട് വായു മലിനീകരണം സംഭവിച്ചിട്ടുണ്ടോ എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി. പയ്യാമ്പലം ബീച്ചിനു സമീപത്തായി രണ്ട് യന്ത്രങ്ങൾ സ്ഥാപിച്ചാണ് പരിശോധന നടത്തിയത്. സൾഫർ ഡൈ ഓക്സൈഡിന്റെയും നൈട്രജൻ ഓക്സൈഡിന്റെയും അളവാണ് പരിശോധിച്ചത്. സാംപിളുകൾ എറണാകുളം മലിനീകരണ നിയന്ത്രണ ബോർഡ് സെൻട്രൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ചൊവ്വ വൈകിട്ടാണ് യന്ത്രങ്ങൾ സ്ഥാപിച്ച് പരിശോധന തുടങ്ങിയത്.
എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് കടൽവെള്ളം പരിശോധന നടത്തിയിരുന്നു. വീണ്ടും കപ്പലിനു തീപിടിച്ചതോടെ തീരത്തെ വെള്ളം പരിശോധിക്കുന്നത് തുടരുകയാണ്. അതേ സമയം, തീ പിടിച്ച കപ്പലിലെ കണ്ടെയ്നറുകൾ ഉത്തരമലബറിലെ തീരത്ത് അടിയില്ലന്ന് അധികൃതർ വ്യക്തമാക്കി. കടലിന്റെ ഒഴുക്ക് ഈ സീസണിൽ തെക്കുകിഴക്കായതിനാലാണിത്. എന്നാൽ കാറ്റിന്റെ ഗതിമാറിയാൽ മാറ്റമുണ്ടായേക്കും. തീപിടിത്തം നടന്ന സ്ഥലത്തു നിന്ന് ഏറ്റവും അടുത്തുള്ള തുറമുഖമാണ് അഴീക്കലെെങ്കിലും ഇവിടെ കോസ്റ്റ് ഗാർഡോ മറ്റു വകുപ്പുകളോ ജാഗ്രതാ നിർദേശം നൽകിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.