ദോഹ :കെനിയയിൽ വിനോദയാത്രയ്ക്ക് പോകവെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇവരുടെ ബന്ധുക്കളുടെ ആരോഗ്യനില തൃപ്തികരമാകുന്നത് പ്രകാരമേ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുകയുള്ളുവെന്നാണ് വിവരം. അപകടം നടന്ന ന്യാൻഡറുവ പ്രവിശ്യയിലെ സർക്കാർ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായത്.12 മലയാളികൾ ഉൾപ്പെടെ 23 പേർ നിലവിൽ കെനിയയിലെ ഏറ്റവും മികച്ച ആശുപത്രിയായ നെയ്റോബി ആശുപത്രിയിൽ ചികിത്സയിലാണെന്ന് കെനിയയിലെ സാമൂഹിക പ്രവർത്തകനും മുൻ ലോക കേരള സഭാംഗവുമായ സജിത് ശങ്കർ പറഞ്ഞു.
അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബന്ധുക്കളുടെ ആരോഗ്യനില തൃപ്തികരമാകുന്നതനുസരിച്ചായിരിക്കും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരിക. പരുക്കേറ്റവർ സുഖം പ്രാപിച്ച ശേഷം തിരികെ ഖത്തറിലേക്ക് തന്നെ മടങ്ങും. ഇന്ന് വൈകിട്ട് ലഭിക്കുന്ന ഡോക്ടർമാരുടെ അന്തിമ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിനോദസഞ്ചാരികളായ 28 ഇന്ത്യക്കാർക്ക് പുറമെ ബസ് ഡ്രൈവർ, 2 ടൂറിസ്റ്റ് ഗൈഡുമാർ എന്നിവരുൾപ്പെടെ 31 പേരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റവരെ എയർ ആംബുലൻസിലാണ് നെയ്റോബി ആശുപത്രിയിലേക്ക് മാറ്റിയത്.
ബലിപെരുന്നാളിന്റെ ആദ്യ ദിനമായ ജൂൺ ആറിന് ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരിൽ കേരളം, തമിഴ്നാട്, ഗോവ, കർണാടക സ്വദേശികളായ 9 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഖത്തറിലെ സ്വകാര്യ ട്രാവൽ ഏജൻസി മുഖേനയാണ് സംഘം വിനോദയാത്രയ്ക്ക് പോയത്.
നെയ്റോബിയിൽ നിന്ന് 200 കിലോമീറ്റർ അകലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. പ്രശസ്ത വന്യജീവി വിനോദ സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദർശിച്ച ശേഷം നെയ്റോബിയിലേക്ക് പോകവെയാണ് അപകടം. തോംസൺ ഫാൾസ് എന്നറിയപ്പെടുന്ന ന്യാഹുറുറുവിലെ വെള്ളച്ചാട്ടം കൂടി കണ്ട ശേഷം നെയ്റോബിയിലേക്ക് പോകാമെന്ന തീരുമാനമാണ് അപകടത്തിലേക്ക് നയിച്ചത്.
ന്യാൻഡറുവയിലെ കനത്ത മഴയെ തുടർന്ന് ബസിന്റെ നിയന്ത്രണം വിട്ടതോടെ വലിയ താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. ∙മരണമടഞ്ഞവർ മാവേലിക്കര ചെറുകോൽ സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ (8), തൃശൂർ ഗുരുവായൂർ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്).∙പരുക്കേറ്റവർ മനോജ് കുമാർ കുലാൽശങ്കർ, ശ്രുതി ബംഗേര കുമാര, അനന്തകുമാർ, നസ്രീൻ അബാനു, പഴനി കുമാർ ഗുരുസ്വാമി, അബേൽ ഉമ്മൻ ഐസക്ക്, ബിബിൻ ബാബു, സാദിയ അഞ്ജും ഖഫീൽ അഹമ്മദ്, ജോയൽ കോൺവേ ജോസഫ് റോഡ്രിഗസ്, ട്രാവിസ് നോയൽ റോഡ്രിഗസ്,
അസ്മ ഇക്ബാൽ ഇബ്രാഹിം , അബ്ദുല്ല റിസ്വാൻ, അൽമാസ് ഇക്ബാൽ, വിജയലക്ഷ്മി മുത്തുകൃഷ്ണൻ, നിധിശ്രീ പഴനികുമാർ, ഷോജി ഐസക്, സജിൽ അബ്ദുൽസലാം, റിനി കമാലുദ്ദീൻ, ആസിഫ് മുഹമ്മദ് സജിൽ, അദ്നാൻ മുഹമ്മദ്, അമാൻ മുഹമ്മദ് സജിൽ, ജയലക്ഷ്മി, മുഹമ്മദ് ഹനീഫ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.