വാഷിംഗ്ടൺ: കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും നിർത്തിവെക്കുകയാണെന്ന് അമേരിക്കൻ പ്രസിഡ്ന്റ് ഡോണൾഡ് ട്രംപ്. ടെക്ക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്തുന്ന കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.
അമേരിക്കൻ കമ്പനികൾക്ക് ഈ നികുതിയിലൂടെ 3 ബില്യൺ ഡോളറുടെ അധികചിലവുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെയാണ് കാനഡയുമായി വ്യാപാരം നടത്താൻ ബുദ്ധിമുട്ടാണ് എന്നുപറഞ്ഞ് എല്ലാ ചർച്ചകളും നിർത്തിവെയ്ക്കാൻ ട്രംപ് തീരുമാനിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കാനഡ അമേരിക്കയുടെ മേൽ പലവിധ നികുതികൾ ചുമത്തുകയാണെന്നും നികുതിയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനെ കോപ്പിയടിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.ഒരാഴ്ചക്കുള്ളിൽ പകരം നികുതി പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. ഞങ്ങൾക്ക് ഒരു പുതിയ അറിയിപ്പ് ലഭിച്ചിരിക്കുന്നു. വ്യാപാരം നടത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള, ഞങ്ങളുടെ കർഷകരുടെ മേൽ 400% താരിഫുകൾ ഏർപ്പെടുത്തുന്ന കാനഡ ഇപ്പോൾ അമേരിക്കൻ ടെക്ക് കമ്പനികളുടെ മേൽ പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേ കാര്യം ചെയ്യുന്ന യൂറോപ്യൻ യൂണിയനെ കാനഡ കോപ്പിയടിക്കുകയാണ്. അത്യന്തം മോശമായ ഈ നികുതി മൂലം, കാനഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അമേരിക്ക നിർത്തിവെക്കുകയാണ്.
കനേഡിയൻ ബിസിനസുകൾ അമേരിക്കയിൽ എത്ര നികുതി അടയ്‌ക്കേണ്ടിവരുമെന്ന് ഒരാഴ്ചക്കുള്ളിൽ അറിയിക്കും'; എന്നാണ് ട്രംപ് കുറിക്കുന്നത്. ട്രംപിന്റെ ഈ പുതിയ വ്യാപാരയുദ്ധത്തോട് കാനഡയും പ്രതികരിച്ചിട്ടുണ്ട്. അമേരിക്കയുമായി എല്ലാ ചർച്ചകളും നടത്തുമെന്നും, കനേഡിയൻ ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.ജൂൺ 2024 മുതൽക്കാണ് കാനഡയിൽ ഡിജിറ്റൽ സർവീസസ് ടാക്സ് നിലവിൽ വന്നത്. കാനഡയിലെ ജനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനികൾ അവരുടെ വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. ഓൺലൈൻ പരസ്യ കമ്പനികൾ, സോഷ്യൽ മീഡിയ കമ്പനികൾ തുടങ്ങിയ എല്ലാവരെയും ഈ തീരുമാനം ബാധിക്കും. ആമസോൺ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമൻമാരെയും ഈ തീരുമാനം ബാധിക്കും. ജൂൺ 30 മുതൽക്കാണ് കമ്പനികൾ ഈ നികുതി നൽകിത്തുടങ്ങേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.