കൊല്ലം : ‘പല വാതിലുകളിലും മുട്ടി, ആരും തുറക്കുന്നില്ല, ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ല’– കൊല്ലം ജില്ലയിലെ ആലപ്പാട്ട് ജപ്തി ചെയ്യപ്പെട്ട വീട്ടിലെ ഗൃഹനാഥ വാട്സാപ്പിൽ കുറിച്ച വാക്കുകളാണിത്.
ഇതു കറങ്ങിത്തിരിഞ്ഞ് കരുനാഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷിന്റെ മുൻപിലെത്തി. തുടർന്നാണ് എംഎൽഎ പ്രശ്നത്തിലിടപെട്ടത്. പത്താംക്ലാസ് പാസായ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റും ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിൽസാ രേഖകളും വസ്ത്രങ്ങളുമടക്കം വീട്ടിലായിരുന്നു.കുട്ടികളുടെ പഠനവും തുടർചികിൽസയുമടക്കം മുടങ്ങുമെന്ന ഘട്ടത്തിലാണ് എംഎൽഎ വീടിന്റെ പൂട്ടു പൊളിച്ച് അവശ്യവസ്തുക്കളെടുത്തത്. ‘‘നിർധനരായ മത്സ്യത്തൊഴിലാളി കുടുംബം, ഗൃഹനാഥയ്ക്ക് കണ്ണിന് കാഴ്ചക്കുറവ്, ഒരു മണിക്കൂർ ഇടവിട്ട് കണ്ണിൽ മരുന്നൊഴിക്കണം, രണ്ടു പെൺമക്കളും ഒൻപതു മാസം പ്രായമുള്ള കൈക്കുഞ്ഞും.
വസ്ത്രങ്ങളടക്കം ജപ്തി ചെയ്ത വീട്ടിൽ, അവരുടെ മനുഷ്യാവാകാശം ലംഘിക്കപ്പെട്ടെന്നു വ്യക്തമായപ്പോൾ വിഷയത്തിൽ ഇടപെട്ടു’’– കുടുംബം നേരിട്ട ദുരവസ്ഥയെക്കുറിച്ച് സി.ആർ.മഹേഷ് എംഎൽഎ മന പറഞ്ഞു.
‘‘പല വാതിലുകളിലും മുട്ടി, ആരും തുറക്കുന്നില്ല, ഇനി ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്ന് പറഞ്ഞുള്ള ഒരു സ്ത്രീയുടെ വാട്സാപ് സന്ദേശം പലരും അയച്ചുതന്നിരുന്നു. അവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പലരും വിളിച്ചു. ആ കുടുംബം കൂട്ട ആത്മഹത്യ ചെയ്താൽ നമുക്കു സഹിക്കാനാവില്ലല്ലോ. ആ കുഞ്ഞുങ്ങൾ ഇതിലൊന്നും ഭാഗമായവരല്ലല്ലോ. അതുകൊണ്ട് വിഷയത്തിൽ ഇടപെട്ടു.വീട് കുത്തിത്തുറന്നു. പെൺകുട്ടികളുടെ വസ്ത്രങ്ങളടക്കം വീട്ടിലായിരുന്നു. ഞാൻ വീട്ടിനുള്ളിൽ കയറിയില്ല. അവർ തന്നെ കയറി അവശ്യവസ്തുക്കൾ എടുത്തു. വീടു പൂട്ടി താക്കോൽ തിരിച്ചേൽപിച്ചു. ആ കുടുംബത്തിന് 5000 രൂപ വാടകയ്ക്ക് ഒരു വീട് എടുത്ത് കൊടുക്കാൻ ഏൽപിച്ചിട്ടുണ്ട്. ഇന്ന് അവർ അങ്ങോട്ടു മാറും.പണ്ട് വണ്ടി സിസി പിടിക്കാൻ ഗുണ്ടകളെ വിടുമായിരുന്നു. ഇപ്പോൾ സ്വകാര്യ ബാങ്കുകൾ ഗുണ്ടകളെ വച്ചാണ് ആളുകളെ ഭീഷണിപ്പെടുത്തുന്നത്.
10 സെന്റിൽ താഴെയുള്ള വസ്തുവിന് സഹകരണ സംഘങ്ങളും ദേശസാൽകൃത ബാങ്കുകളും ലോൺ കൊടുക്കുന്നില്ല. ആരെയും കുടിയിറക്കില്ലെന്നും കുടിയിറക്കേണ്ട സാഹചര്യം വന്നാൽ അവർക്കു സുരക്ഷിതമായ സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ അഡ്വക്കറ്റ് കമ്മിഷണർ വന്ന് പൊലീസിന്റെ സഹായത്തോടെ അഞ്ചുപേരെ പൂച്ചയെ ചാക്കിൽ കെട്ടിക്കളയുന്നതുപോലെ കളയുകയാണ്.
അവരുടെ ജീവനു സുരക്ഷതിത്വം നൽകേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. ഇതുപോലെ ഒരുപാടു സംഭവങ്ങളുണ്ട്. ഒരുപാട് നീരാളികളും കഴുകന്മാരുണ്ട്. പൈസ കൊടുത്ത് പാവങ്ങളെ പ്രലോഭിപ്പിക്കുകയാണ്. ദാരിദ്ര്യം കുറ്റമല്ല, ഒരു ദുർബല നിമിഷത്തിൽ പണം വാങ്ങേണ്ടിവരുന്നവരെ ഞെക്കിപ്പിഴിയുകയാണ്. പല ആത്മഹത്യകൾക്കു പിന്നിലും ഇത്തരം ചൂഷകരാണ്.
കുറെ പണം അവർ തിരിച്ചടച്ചതാണ്. സഹകരണ സംഘങ്ങളും മറ്റു ബാങ്കുകളും വാങ്ങുന്നതിന്റെ നാലിരട്ടി പലിശയാണ് ഇവർ ഈടാക്കുന്നത്. അഡ്വക്കറ്റ് കമ്മിഷണറുടെ പേപ്പർ എന്ന് പറയുമ്പോൾ പല ജനപ്രതിനിധികളും മാറിനിൽക്കും. ഇവിടെ ഒരു പാവം കുടുംബത്തിന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടപ്പോഴാണ് ഇടപെട്ടത്. കടലിൽ പോകുന്നതു മാത്രമാണ് കുടുംബത്തിന്റെ വരുമാനമാർഗം.മത്സ്യമേഖലയിൽ കാലാവസ്ഥ പ്രശ്നം മൂലം തൊഴിലില്ല, മുഴുപ്പട്ടിണിയാണ്. ഈയാഴ്ച ട്രോളിങ് നിരോധനവും തുടങ്ങുകയാണ്. കടലിന്റെയും കായലിന്റെയും നടുക്കാണ് ആലപ്പാട് പഞ്ചായത്ത്. കപ്പൽ മുങ്ങി കടലിൽ വീണ കണ്ടെയ്നറുകൾ തീരത്തടിഞ്ഞതിനെ തുടർന്ന് ആരും മിൻപിടിക്കാൻ പോകുന്നില്ല, പിടിച്ച മീൻ ആർക്കും വേണ്ടതാനും. പ്രതിസന്ധിയിൽ പെട്ടുനിൽക്കുന്ന ജനതയാണ് അവർ.
പഞ്ചായത്ത് പ്രസിഡന്റിനെയോ ജനപ്രതിനിധികളെയോ അറിയിച്ചിട്ടു വേണമായിരുന്നു വീട്ടിൽനിന്ന് അവരെ ഇറക്കിവിടാൻ. സമാനമായ നിരവധി കേസുകൾ ഉണ്ടാവുന്നുണ്ട്. പാവങ്ങൾ വന്ന് പൊട്ടിക്കരയുന്ന നിരവധി സംഭവങ്ങളുണ്ട്. സഹകരണ സംഘത്തിലെയോ എസ്ബിഐയിലെയോ മാനേജർമാരെ വിളിച്ചാൽ സൗഹാർദപൂർവം സംസാരിക്കും.
ഇവരെ വിളിക്കാൻ എനിക്കു പേടിയാണ്. പച്ചത്തെറിയാണു പറയുന്നത്. ‘ഇയാളങ്ങ് അടയ്ക്കടോ’ എന്നാണ് മുൻപൊരു കേസിൽ പറഞ്ഞത്. ഗുണ്ടകളെയാണ് പണം പിരിക്കാൻ ഏർപ്പാടാക്കുന്നത്’’– സി.ആർ.മഹേഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.