കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ അന്തിമ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ സമര്‍പ്പിക്കും. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ച പ്രത്യേക അന്വേഷണ സമിതിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചതിനു പിന്നാലെയാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റിൽ സിനിമ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. കോൺക്ലേവിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഒക്ടോബറോടു കൂടി സിനിമ നയത്തിനു രൂപം നൽകുകയും പിന്നീട് ഇതിനായി നിയമ നിർമാണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. സിനിമ മേഖലയിലെ എല്ലാ സംഘടനകളുടേയും ശുപാർശകളുടെ അടിസ്ഥാനത്തിലാവും നയരൂപീകരണം.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നശേഷം അതിലെ പരാമർശങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന്, സിനിമാ പ്രവർത്തകരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ 35 കേസുകൾ എസ്ഐടി റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ 21 കേസുകള്‍ ഇതിനകം തന്നെ എസ്ഐടി ഒഴിവാക്കി. ബാക്കിയുള്ള 14 കേസുകളുടെ കാര്യത്തിൽ കൂടി തീരുമാനമെടുത്ത ശേഷമാകും എസ്ഐടി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.