തിരുവനന്തപുരം: കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം ഡിജിപി യോഗേഷ് ഗുപ്തയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയ്യാറായി. പൊതുഭരണ, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർ അംഗീകരിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. അദ്ദേഹം ഒപ്പിട്ടാൽ അത് കേന്ദ്രത്തിന് കൈമാറും. യോഗേഷ് ഗുപ്തയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വൈകുന്നത് ചർച്ചയായതിനു പിന്നാലെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം അധികൃതർ യോഗേഷ് ഗുപ്തയെ ബന്ധപ്പെട്ടതായും സൂചനയുണ്ട്.
ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പോലീസ് മേധാവി സ്ഥാനം വേണ്ടെന്നുവെക്കണമെന്ന ഉപാധി സ്വീകാര്യമല്ലെന്ന് യോഗേഷ് ഗുപ്ത നിലപാടെടുത്തതായാണ് വിവരം. ഇതിനുപിന്നാലെയാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി ഫയൽ മുഖ്യമന്ത്രിയുടെ അടുക്കലേക്കെത്തിയത്. താമസിയാതെ, അദ്ദേഹം ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അന്തിമാനുമതി നൽകുമെന്നാണ് സൂചന.കാരണമൊന്നുമില്ലാതെ സർട്ടിഫിക്കറ്റ് വൈകിക്കുന്നത് വാർത്തയായതിനു പിന്നാലെ, ഇതുസംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് വിഭാഗവും കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏപ്രിൽ അവസാനം കേന്ദ്രം ആവശ്യപ്പെട്ട സർട്ടിഫിക്കറ്റാണ് ജൂൺ പകുതി കഴിഞ്ഞിട്ടും കൈമാറാതിരുന്നത്. ഇതിനായി ഏഴ് പ്രാവശ്യം റിമൈൻഡർ കത്തും വന്നിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ വഴങ്ങിയില്ല. കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലപ്പത്തേക്ക് പരിഗണിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കേസ് ഉണ്ടോയെന്നും മറ്റും വ്യക്തമാക്കിക്കൊണ്ടുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ചോദിച്ചത്.കേന്ദ്ര ഡെപ്യൂട്ടേഷന് സംസ്ഥാന സർക്കാർ അനുമതി നൽകിയില്ലെങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ യോഗേഷ് ഗുപ്ത ആലോചിച്ചിരുന്നു. എന്നാൽ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തായിരുന്ന മുഖ്യമന്ത്രി മടങ്ങിയെത്തുന്നതുവരെ കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു.
സംഘടന ഇടപെടില്ലയോഗേഷ് ഗുപ്തയ്ക്ക് അഭ്യന്തരവകുപ്പ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിൽ ഐപിഎസ് അസോസിയേഷൻ ഇടപെടില്ല. സർക്കാർതലത്തിൽ തീരുമാനിക്കേണ്ട കാര്യമാണിതെന്നും സംഘടന ഇടപെടേണ്ട വിഷയമല്ലെന്നുമാണ് അസോസിയേഷൻ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.