കോട്ടയം : സ്കൂളുകളിലും കോളജുകളിലും പ്രവർത്തിക്കുന്ന നാഷനൽ കെഡറ്റ് കോർ (എൻസിസി) യൂണിറ്റുകൾക്കു സംസ്ഥാന സർക്കാർ നൽകേണ്ട ഭക്ഷണത്തുക ഒന്നര വർഷത്തോളമായി കുടിശിക. പരേഡിൽ പങ്കെടുക്കുന്ന കെഡറ്റുകൾക്കു ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിനുള്ള തുകയാണു മുടങ്ങിയത്.
സ്കൂളുകളിൽ 60 രൂപയും കോളജുകളിൽ 120 രൂപയുമാണ് ഓരോ കെഡറ്റിനും ‘പരേഡ് റിഫ്രഷ്മെന്റി’നായി കൊടുക്കേണ്ടത്. ഒരു വർഷം ഹൈസ്കൂൾ എൻസിസി കെഡറ്റുകൾക്ക് 40 പരേഡും ഹയർ സെക്കൻഡറി – കോളജ് കെഡറ്റുകൾക്ക് 20 പരേഡുമാണുള്ളത്.2023–24 അധ്യയനവർഷവും ഭക്ഷണത്തുക മുടങ്ങിയിരുന്നു. തുടർന്നു ഭക്ഷണവിതരണം സ്ഥാപനങ്ങൾ ഏറ്റെടുത്തു. 21 കോടി രൂപയുടെ ബാധ്യതയാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടായത്. എൻസിസി ഓഫിസർമാർ പരാതി നൽകിയതോടെ സർക്കാർ നവംബർ വരെയുള്ള തുക കഴിഞ്ഞ ജൂണിൽ അനുവദിച്ചിരുന്നു. എന്നാൽ, എല്ലാ എൻസിസി യൂണിറ്റുകൾക്കും തുക ലഭിച്ചതുമില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണു കേന്ദ്ര പദ്ധതിയായ എൻസിസിയുടെ ചുമതല.
സ്കൂളുകളിലെയും കോളജുകളിലെയും അസോഷ്യേറ്റ് എൻസിസി ഓഫിസർമാർക്ക് രണ്ടര വർഷമായി സംസ്ഥാന സർക്കാരിന്റെ ഓണറേറിയം വിഹിതം ലഭിക്കുന്നുമില്ല. യൂണിറ്റുകളുടെ ചുമതല അസോഷ്യേറ്റ് ഓഫിസർമാർക്കാണ്. ഇവർക്കുള്ള ഓണറേറിയത്തിന്റെ പകുതി കേന്ദ്ര സർക്കാരും പകുതി സംസ്ഥാന സർക്കാരുമാണു നൽകേണ്ടത്. ഓഫിസർമാരുടെ റാങ്കനുസരിച്ചാണ് ഓണറേറിയം. കോളജുകളിൽ ഇതു മാസം 2500 മുതൽ 4500 രൂപ വരെയും സ്കൂളുകളിൽ 2000 മുതൽ 3500 വരെയുമാണ്. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.