കൊട്ടിയൂര്‍: മഴയും ചെളിയും വാഹനങ്ങളുടെ ആധിക്യവും കാരണം മലയോരഹൈവേയിലും കൊട്ടിയൂര്‍ സമാന്തരപാതയിലും വന്‍ ഗതാഗതക്കുരുക്ക്. വൈശാഖോത്സവത്തിന് എത്തിയ ഭക്തരും നാട്ടുകാരും വലഞ്ഞു. ശനിയാഴ്ച രാവിലെ ആറോടെയാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്.
പ്രധാന പാതയായ മലയോരഹൈവേയില്‍ അമ്പായത്തോടുമുതല്‍ മഞ്ഞളാംപുറംവരെയും കൊട്ടിയൂര്‍ സമാന്തരപാതയില്‍ ഇരട്ടത്തോടുമുതല്‍ കൊട്ടിയൂര്വരെയും വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അവധിദിനമായിരുന്നതിനാല്‍ ബസുകളിലും ട്രാവലറുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് ഭക്തര്‍ കൊട്ടിയൂരില്‍ എത്തിയത്. രാവിലെതന്നെ കൊട്ടിയൂരിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ നിറഞ്ഞിരുന്നു.
പിന്നാലെ വന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാതെ റോഡില്‍ തന്നെ നിര്‍ത്തിയതോടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മണിക്കൂറുകള്‍ എടുത്താണ് വാഹനങ്ങള്‍ അല്‍പ്പം മുന്നോട്ട് പോയത്. മണിക്കൂറുകള്‍ വാഹനത്തില്‍ ഇരിക്കേണ്ടിവന്നതോടെ പലരും ക്ഷമകെട്ട് വാഹനത്തില്‍നിന്ന് ഇറങ്ങിനടന്നു. കനത്ത മഴയിലും ഭക്തര്‍ക്ക് കൊട്ടിയൂര്‍ ലക്ഷ്യമാക്കി നടക്കേണ്ടിവന്നു. കുഞ്ഞുങ്ങളുമായി വന്ന സ്ത്രീകളാണ് ഏറെ വലഞ്ഞത്. കുഞ്ഞുങ്ങളെയും എടുത്ത് കിലോമീറ്ററുകളാണ് പല അമ്മമാരും നടന്നത്.
കനത്ത മഴയില്‍ റോഡരികില്‍ ചെളിനിറഞ്ഞത് ഇറങ്ങി നടന്ന ഭക്തരുടെ ദുരിതം ഇരട്ടിയാക്കി. മലയോര ഹൈവേയില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ സമാന്തര റോഡിലേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. എന്നാല്‍ സമാന്തര റോഡിലും വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. മലയോരഹൈവേയില്‍ അമ്പായത്തോട് മുതല്‍ കേളകം വരെയുള്ള 11 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ആറുമുതല്‍ ഏഴുമണിക്കൂര്‍വരെ സമയം വേണ്ടിവന്നു. സന്ധ്യയോടെയാണ് ഗതാഗതക്കുരുക്കിന് ശമനം ഉണ്ടായത്.പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലം കിട്ടാതെ വന്നതോടെ വാഹനങ്ങള്‍ റോഡില്‍ തന്നെ തുടര്‍ന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. റോഡിന്റെ വീതികുറവാണ് സമാന്തര റോഡില്‍ ഗതാഗതക്കുരുക്കിന് കാരണമായത്.
എട്ടുമീറ്റര്‍ വീതി ഉണ്ടായിരുന്ന റോഡ് പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ചപ്പോള്‍ 3.75 മീറ്റര്‍ വീതിയില്‍ മാത്രമാണ് ടാര്‍ ചെയ്തത്. മലയോരഹൈവേയില്‍ നടപ്പാതകള്‍ പലയിടത്തും ഇല്ലാത്തതും റോഡരികില്‍ ചെളിനിറഞ്ഞ് കിടക്കുന്നതും മൂലം തീര്‍ഥാടകള്‍ റോഡിലേക്ക് കയറിനടന്നതും ഗതാഗതക്കുരുക്കിന് വഴിവെച്ചു. ഉള്‍ക്കൊളളാവുന്നതിലും അധികം വാഹനങ്ങള്‍ കൊട്ടിയൂരിലേക്ക് എത്തിയതും പ്രതിസന്ധിക്ക് കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.