ടെഹ്‌റാൻ: 'സയണിസ്റ്റ് ശത്രു' ഒരു വലിയ തെറ്റ് ചെയ്തുവെന്നും അതിന് ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കുമെന്നും അമേരിക്കക്കാർ മുമ്പുള്ളതിനേക്കാൾ കൂടുതൽ പ്രഹരം പ്രതീക്ഷിക്കണമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമീനി. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഖമീനി എക്‌സിലൂടെ പ്രതികരണം അറിയിച്ചത്.
സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തു, വലിയ കുറ്റം ചെയ്തു; അതിനെ ശിക്ഷിക്കണം. ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്; ഇപ്പോൾ തന്നെ ശിക്ഷിക്കുകയാണ്,' ഖമേനി എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു. ആണവകേന്ദ്രങ്ങളിലെ ആക്രമണങ്ങൾക്ക് ശേഷം യുഎസിനും ഖമീനി ശക്തമായ മുന്നറിയിപ്പ് നൽകി. 'അമേരിക്കക്കാർ മുമ്പത്തേക്കാൾ വലിയ നാശനഷ്ടങ്ങളും പ്രഹരങ്ങളും പ്രതീക്ഷിക്കണം.' ഖമീനി പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ചതു മുതൽ വധിക്കപ്പെടുമെന്ന് ഭയന്ന് ഇറാൻ പരമോന്നത നേതാവ് നിലവിൽ ഒരു ഭൂഗർഭ ബങ്കറിൽ ഒളിവിലാണെന്ന് കരുതപ്പെടുന്നു. വിശ്വസ്തനായ ഒരു സഹായി വഴിയാണ് അദ്ദേഹം പ്രധാനമായും തന്റെ കമാൻഡർമാരുമായി സംസാരിക്കുന്നതെന്നും ഇലക്ട്രോണിക് ആശയവിനിമയങ്ങൾ നിർത്തിവെച്ചെന്നും മൂന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. താൻ കൊല്ലപ്പെട്ടാൽ പിൻഗാമിയായി മൂന്ന് മുതിർന്ന പുരോഹിതരെ ഖമീനി നിർദേശിച്ചിട്ടുണ്ട്.
ഞായറാഴ്ച ഇസ്രായേൽ സൈന്യം മിസൈൽ വിക്ഷേപണ, സംഭരണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇറാനിയൻ സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ വന്നത്. ഫൊർദോ, ഇസ്ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിലും യുഎസ് വൻതോതിലുള്ള വ്യോമാക്രമണം നടത്തിയിരുന്നു.ഞായറാഴ്ച ഇസ്രയേൽ ഇറാന്റെ പല ഭാഗങ്ങളിലും ആക്രമണം നടത്തി, മധ്യഭാഗത്ത് ഒരു ആംബുലൻസിന് നേരെ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് മൂന്നു പേർ മരിച്ചു. ഇസ്രയേലിന് നേരെ ഇറാൻ ഖൊറംഷഹർ ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചു, ഇതിൽ 80-ൽ അധികം പേർക്ക് പരിക്കേറ്റു.1980-കളിലെ ഇറാഖുമായുള്ള യുദ്ധത്തിനു ശേഷം ഇറാനു നേരെയുണ്ടായ ഏറ്റവും വലിയ സൈനിക ആക്രമണമാണ് ഈ ആക്രമണങ്ങൾ. തന്നെ വധിക്കാൻ ഇസ്രയേലോ അമേരിക്കയോ ശ്രമിക്കുമെന്ന് 86 വയസ്സുള്ള ഖമീനിക്ക് അറിയാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.