കൊളംബോ; മനുഷ്യ അസ്ഥികളിൽനിന്ന് നിർമിച്ച മാരകമായ രാസലഹരിയുമായി യുവതി ശ്രീലങ്കയിൽ പിടിയിൽ.
ഏകദേശം 45 കിലോഗ്രാം ലഹരിമരുന്നുമായി മുൻ എയർഹോസ്റ്റസും ലണ്ടൻ സ്വദേശിനിയുമായ ഷാർലറ്റ് മെയ് ലീ (21) ആണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ അറസ്റ്റിലായത്. വെസ്റ്റ് ആഫ്രിക്കയിൽ നിർമിക്കുന്ന ‘കുഷ്’ എന്ന ലഹരിമരുന്ന് നിറച്ച സ്യൂട്ട്കേസുകളുമായാണ് ഷാർലറ്റ് പിടിയിലായത്. ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് ഷാർലറ്റിന്റെ കൈവശമുണ്ടായിരുന്നത്.കൊളംബോയിലെ ജയിലിലേക്ക് മാറ്റിയ ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.ലോകത്താകെ നടന്നതിലെ ഏറ്റവും വലിയ ‘കുഷ് വേട്ട’ ആണ് ഇതെന്ന് ശ്രീലങ്കൻ കസ്റ്റംസ് നർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 21 വയസ്സുകാരിയായ ഷാർലറ്റ്, തായ്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്നു. വീസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ എത്തിയപ്പോഴാണ് പിടിയിലായത്.
എന്നാൽ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ലഹരിമരുന്ന് മുൻപ് കണ്ടിട്ടില്ലെന്നും ഷാർലറ്റ് പറഞ്ഞു. തന്റെ സ്യൂട്ട്കേസിൽ ലഹരിമരുന്ന് വച്ചത് ആരാണെന്ന് അറിയാമെന്നും എന്നാൽ അതു പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. ‘കുഷ്’ എന്ന് വിളിക്കപ്പെടുന്ന ഈ ലഹരിമരുന്ന്, വിവിധതരം വിഷവസ്തുക്കളിൽ നിന്നാണ് നിർമിക്കുന്നത്. പൊടിച്ച മനുഷ്യ അസ്ഥിയാണ് പ്രധാന ചേരുവകളിലൊന്ന്. ഏഴു വർഷം മുൻപ് വെസ്റ്റ് ആഫ്രിക്കയിലാണ് ഈ ലഹരിമരുന്ന് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ഇത് ഉപയോഗിക്കുന്നവർ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഹിപ്നോട്ടിക് അവസ്ഥയിലൂടെ കടന്നുപോകും. ലഹരിമരുന്ന് ഉണ്ടാക്കുന്നതിനായി സെമിത്തേരികളിൽനിന്ന് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്ന സംഭവവും വ്യാപകമായിരുന്നു. കുഷിന്റെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ വർഷം ആഫ്രിക്കൻ രാജ്യമായ സിയറ ലിയോൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ‘‘ലഹരിമരുന്നിന്റെ പ്രത്യേകിച്ച് രാസലഹരിമരുന്നായ കുഷിന്റെയും വിനാശകരമായ ആഘാതം കാരണം നമ്മുടെ രാജ്യം നിലവിൽ ഒരു അസ്തിത്വ ഭീഷണി നേരിടുന്നു.
ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മരണസംഖ്യ കൂടുകയാണ്. ലഹരിമരുന്ന് നിർമാർജനം ചെയ്യുന്നതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.’’ – സിയറ ലിയോൺ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.