തിരുവനന്തപുരം: എന്‍.എച്ച് നിര്‍മ്മാണത്തില്‍ ദേശീയ പാത അതോറിട്ടിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരു ഏകോപനവും ഉണ്ടായിരുന്നില്ലെന്നും റീല്‍സ് എടുക്കലും ക്രെഡിറ്റ് എടുക്കലും മാത്രമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
വിള്ളലുള്ള ഭാഗത്ത് പോയി പൊതുമരാമത്ത് മന്ത്രി റീല്‍സ് എടുത്താല്‍ കുറേക്കൂടി മനോഹരമാകും. ക്രെഡിറ്റ് ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചപ്പോഴാണ് നാലാം വാര്‍ഷികത്തില്‍ ദേശീയപാത പൊളിഞ്ഞുവീണതെന്നും പ്രതിപക്ഷ നേതാവ്.ദേശീയ പാത നിര്‍മ്മാണവുമായി 'അ' മുതല്‍ 'ക്ഷ' വരെ ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. എല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പൊതുമരാമത്ത് മന്ത്രി പറയുന്നത് ഇനിയും റീല്‍ ഇടുമെന്നാണ്. ദേശീയ പാതയില്‍ അന്‍പത് സ്ഥലത്തെങ്കിലും വിള്ളല്‍ വീണിട്ടുണ്ട്. കൂരിയാട് മാത്രമല്ല, തിരുവനന്തപുരം ഉള്‍പ്പെടെ അന്‍പതോളം സ്ഥലങ്ങളില്‍ വിള്ളലുണ്ട്. ആദ്യം ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ നോക്കി.
അത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി. വിഴിഞ്ഞത്തിന്റെ പൂര്‍ണമായ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനാണ്. രണ്ടാമതായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു പദ്ധതിയുടെ ക്രെഡിറ്റ് പൂര്‍ണമായും ഏറ്റെടുക്കാന്‍ നോക്കി. നാലാം വാര്‍ഷികത്തില്‍ അതിന് വിള്ളല്‍ വീണു. ഞങ്ങള്‍ക്ക് വലിയ സന്തോഷമായി എന്നതാണ് മന്ത്രിയുടെ പരാതി. ഞങ്ങള്‍ക്ക് സന്തോഷമല്ല, എം.പിമാര്‍ ഉള്‍പ്പെടെ ഞങ്ങളെല്ലാം റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന് എഴുതിക്കൊടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന കെ റെയിലിന് മാത്രമാണ് ഞങ്ങള്‍ എതിര് നിന്നത്. ആ നിലപാടില്‍ ജനങ്ങളും ഞങ്ങള്‍ക്കൊപ്പം നിന്നു. കുറ്റികളൊക്കെ ഊരി എറിഞ്ഞില്ലേ? അല്ലാതെ ഏതു കാര്യത്തിനാണ് ഞങ്ങള്‍ എതിര് നിന്നത്. 2019 ല്‍ പൂര്‍ത്തിയാകേണ്ട വിഴിഞ്ഞത്തെ 2025-ല്‍ പൂത്തിയാക്കിയിട്ടും അതില്‍ ക്രെഡിറ്റ് എടുക്കുകയാണ്. ഏത് വികസന പദ്ധതിയിലാണ് ഈ സര്‍ക്കാരിന് അവകാശവാദം ഉന്നയിക്കാനുള്ളത്?
ഗെയില്‍ പൈപ്പ് ലൈന്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തുടങ്ങുമ്പോള്‍ ഭൂമിയ്ക്കടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ബോംബാണെന്നു പറഞ്ഞ് സമരം ചെയ്ത ഒരാള്‍ ഈ മന്ത്രിസഭയിലുണ്ട്. വീടുകളില്‍ ഗ്യാസ് കൊടുത്തെന്നാണ് പറയുന്നത്. ആ പദ്ധതി പത്ത് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കളമശേരിയില്‍ ഉദ്ഘാടനം ചെയ്തതാണ്. ഇങ്ങനെയൊക്കെ ക്രെഡിറ്റ് എടുക്കാമോയെന്ന് വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
ദേശീയപയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഭൂമി ഏറ്റെടുത്ത് നല്കിയിരുന്നെങ്കില് 10 വര്‍ഷം മുന്‍പെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാതയുടെ പണി പൂര്‍ത്തിയായേനെ. അന്ന് തുച്ഛമായ വിലയാണ് ഭൂമിക്ക് നല്‍കിയിരുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് റൈറ്റ് ടു ഫെയര്‍ കോംമ്പന്‍സേഷന്‍ ആക്ട് കൊണ്ടു വന്ന് ഹൈവെയെ അതില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടാണ് ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്കി ഭൂമി ഏറ്റെടുക്കാനായത്.
അന്ന് 23000 കിട്ടിയിരുന്ന സ്ഥലത്തിനാണ് ഇന്ന് 10 ലക്ഷം കിട്ടിയത്. അതുകൊണ്ടാണ് ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചത്. റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് വന്നില്ലായിരുന്നെങ്കില്‍ ഇപ്പോഴും സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കില്ലായിരുന്നു. കുറഞ്ഞ തുകയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ കോണ്‍ഗ്രസും സി.പി.എമ്മും സമരം ചെയ്തിട്ടുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു.
ഡി.പി.ആറില്‍ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്തത്തോടെ ആയിരിക്കുമെന്ന് കരുതുന്നു. അതേക്കുറിച്ച് അന്വേഷിക്കണം. ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണം. ഒരാളും ശ്രദ്ധിച്ചില്ല എന്നതാണ് പ്രശ്നം. സംസ്ഥാന സര്‍ക്കാരിന് ദേശീയ പാത അതോറിട്ടിയുമായി ഒരു ഏകോപനവും ഉണ്ടായിരുന്നില്ല. റീല്‍ എടുക്കല്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മണ്ണ് പരിശോധന നടത്താതെയാണ് പില്ലറുകള്‍ സ്ഥാപിച്ചത്.
അതാണ് ഇടിഞ്ഞു വീണത്. ഇതൊക്കെ ഞങ്ങള്‍ ആദ്യം പറഞ്ഞതാണ്. ദേശീയപാതയില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്ക്കരിക്ക് കത്തയച്ചിട്ടുണ്ട്. ധാരാളം തോടുകളും കാനകളും അടഞ്ഞു പോയിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പാടിലാണെന്നും പ്രതിപക്ഷ നേതാവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.