ന്യൂഡല്‍ഹി: പാകിസ്താന് പിന്തുണ നല്കുന്ന തുര്‍ക്കിക്കെതിരേ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍.
തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് ഹാന്ഡ്ലിങ് കമ്പനിയായ 'ജെലെബി എയര്‍പോര്‍ട്ട് സര്‍വീസസി'ന് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ജെലെബി എയര്‍പോര്‍ട്ടിന്റെ സെക്യൂരിറ്റി ക്ലിയറന്‍സാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
തുര്‍ക്കിയിലെ ഇസ്താംബുള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ജെലെബി ഏവിയേഷന്‍ ഹോള്‍ഡിങ്' കമ്പനിയുടെ ഭാഗമായുള്ള 'ജെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ' രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്ഡ്ലിങ് സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നവരാണ്.
മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്ഡ്ലിങ് ഓപ്പറേഷന് ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ജെലെബി എയര്‍പോര്‍ട്ട് സര്‍വീസസ്.
മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷന്‍സും തുർക്കി കമ്പനിയാണ് കൈകാര്യംചെയ്യുന്നത്. ജനറല്‍ ഏവിയേഷന്‍ സര്‍വീസ്, പാസഞ്ചര്‍ സര്‍വീസ്, കാര്‍ഗോ, പോസ്റ്റല്‍ സര്‍വീസ്, വെയര്‍ഹൗസ് ആന്‍ഡ് ബ്രിഡ്ജ് ഓപ്പറേഷന് തുടങ്ങിയ ഗ്രൗണ്ട് ഓപ്പറേഷന്‍സുകളെല്ലാം കമ്പനി കൈകാര്യംചെയ്യുന്നുണ്ട്.
ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് കമ്പനിക്ക് നല്കിയ സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കുന്നതെന്ന് ബ്യൂറോ ഓഫ് സിവിയല്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജോയിന്റ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) സുനില്‍ യാദവ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.