കൊല്ലം: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞ് താണതിലും വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളൽ വീണതിലും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ പൊതുമരാമത്ത് വകുപ്പിനോ കേരളാ സര്‍ക്കാരിനോ ഒരു തരത്തിലുമുളള പങ്കുമില്ലെന്നും നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് വിഷയത്തില്‍ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഴ്ച്ചകളെ വീഴ്ച്ചകളായി തന്നെ കണ്ട് നടപടികളിലേക്ക് കടക്കണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അവരുടെ ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്ലത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയപാതയ്ക്കുളള സ്ഥലം ഏറ്റെടുത്ത് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങളില്‍ ഒരു തരത്തിലുളള പങ്കാളിത്തവും നമ്മുടെ പൊതുമരാമത്ത് വകുപ്പിനോ കേരളാ ഗവണ്‍മെന്റിനോ ഇല്ല. എല്ലാം അവരുടെ നിയന്ത്രണത്തിലാണ് നടക്കുക.
അതുകൊണ്ടാണ് ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നാഷണല്‍ ഹൈവേയുടെ ചുമതല വഹിക്കുന്ന വകുപ്പ് തന്നെ ഫലപ്രദമായി ഇടപെടുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ടുളളത്. ഞങ്ങളെ കുറ്റപ്പെടുത്താന്‍ വാസനയുളളവര്‍ക്ക് കിട്ടിപ്പോയ ഒരു അവസരം.നാഷണല്‍ ഹൈവേയില്‍ ചിലയിടങ്ങളില്‍ ചില അപകടമുണ്ടായല്ലോ. അത് ഇവരുടെ കൊളളരുതായ്മയല്ലേ, ഇവരുടെ ഉത്തരവാദിത്തമല്ലേ എന്നാണ് അവര്‍ പറയുന്നത്. ഒരു ചൊല്ലുണ്ട് എല്ലാം പറയാം മഹതാ എന്തും പറയാം വഷളാ എന്ന്. ആ അവസ്ഥ വെച്ച് എന്തും പറയുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കുന്ന നിലയാണ്.
എല്‍ഡിഎഫിന് അതില്‍ അഭിമാനം മാത്രമേയുളളു. ആ വര്‍ക്ക് നല്ല നിലയ്ക്ക് നടക്കണം. വീഴ്ച്ച വീഴ്ച്ചയായി കണ്ടുകൊണ്ട് നടപടികളിലേക്ക് കടക്കണം. അതെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. അത് അവര്‍ നിറവേറ്റുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.'- മുഖ്യമന്ത്രി പറഞ്ഞു.
നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാര്‍ത്ത അറിഞ്ഞയുടന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ടിരുന്നെന്നും അവരുടെ ടെക്‌നിക്കല്‍ ടീം ഫീല്‍ഡില്‍ പരിശോധന നടത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.
മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്.കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.