ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍. ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) എന്ന സംഘടനയുടെ മറവിൽ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയും ഐഎസ്‌ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നു സ്ഥിരീകരിച്ചു. ഐഎസ്ഐ പിന്തുണച്ചു, ലഷ്കര്‍ ആസൂത്രണം ചെയ്തു, ടിആര്‍എഫ് നടപ്പാക്കിയെന്നാണ് രഹസ്യാന്വേഷണം ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ലഷ്കർ ഡപ്യൂട്ടി കമാൻഡറായ ‘കസൂരി’ എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നാണ് റിപ്പോർട്ട്.
ആക്രമണം നടത്തിയത് മൂന്നു പാക്ക് ഭീകരരാണെന്നാണ് റിപ്പോർട്ട്. നാട്ടുകാരന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചതായി കണ്ടെത്തി. ഭീകരര്‍ ഒന്നിലധികം ബൈക്കുകള്‍ ഉപയോഗിച്ചു. നമ്പര്‍ പ്ലേറ്റില്ലാതെ ഒരു ബൈക്ക് കണ്ടെത്തി. രണ്ടു സംഘമായി തിരിഞ്ഞ് എകെ47 ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ അടിയന്തര യോഗം ചേർന്നു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, അജിത് ഡോവൽ, വിക്രം മിസ്രി എന്നിവരുമായാണ് കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ശ്രീനഗറിലും ഉന്നതതല യോഗം ചേരും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുരാവിലെ ന്യൂഡൽഹിയിൽ തിരികെയെത്തി. മുൻനിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്.പഹൽഗാം ഭീകരക്രമണ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി എയർ ഇന്ത്യയും ഇൻഡിഗോയും ശ്രീനഗറിൽ നിന്ന് അധിക വിമാന സർവീസുകൾ നടത്തും. വിനോദ സഞ്ചാരികൾക്കും ദുരിതം അനുഭവിക്കുന്നവർക്കുമായി പ്രത്യേക ഹെൽപ്ഡെസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്. അനന്ത്നാഗ്: 01932222337, 7780885759, 9697982527, 6006365245. ശ്രീനഗർ: 01942457543, 01942483651,7006058623.ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നർവലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഓഫിസർ മനീഷ് രഞ്ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) ഉത്തരവാദിത്തമേറ്റു. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.