ചെന്നൈ;മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഹൈപ്പര്‍ ലൂപ്പ് ഗതാഗത സംവിധാനം ഇന്ത്യയിലും യാഥാര്‍ഥ്യമാകുകയാണ്.
ഇതിനായി ഇന്ത്യന്‍ റെയില്‍വേയുടെ സഹായത്തോടെ മദ്രാസ് ഐ.ഐ.ടി. 422 മീറ്റര്‍ നീളത്തിലുള്ള ഹൈപ്പര്‍ ലൂപ്പ് ടെസ്റ്റ് ട്രാക്ക് ഒരുക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ ലൂപ്പ് ടെസ്റ്റ് ട്രാക്കാണിത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.മദ്രാസ് ഐ.ഐ.ടി. വികസിപ്പിച്ചിട്ടുള്ള ഹൈപ്പര്‍ ലൂപ്പ് ട്രാക്കിലൂടെ വെറും 30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഉദാഹരണമായി പറഞ്ഞാല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഒരു മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കും. സര്‍ക്കാര്‍ സ്ഥാപനമായ ഐ.ഐ.ടി. മദ്രാസിന്റെ സഹായത്തോടെ ഭാവി ഗതാഗതത്തിന് വഴിയൊരുക്കുന്ന നൂതന സംവിധാനം ഒരുങ്ങിയെന്ന കുറിപ്പോടെയാണ് ടെസ്റ്റ് ട്രാക്കിന്റെ ദൃശ്യം മന്ത്രി പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ ധനസഹായത്തോടെ മദ്രാസ് ഐ.ഐ.ടിയിലാണ് ഹൈപ്പര്‍ ലൂപ്പ് ടെസ്റ്റ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 422 മീറ്റര്‍ നീളത്തില്‍ ഒരുങ്ങിയിട്ടുള്ള ഈ ആദ്യ പോഡ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൈപ്പര്‍ ലൂപ്പ് ട്രാക്ക് വികസിപ്പിക്കുന്നതിനായി വകയിരുത്തിയിട്ടുള്ള ഫണ്ടിന്റെ ആദ്യ രണ്ടുഘട്ടത്തിലെ ഗ്രാന്റുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും മൂന്നാം ഘട്ട ധനസഹായമായി ഒരു മില്ല്യണ്‍ ഡോളര്‍ ഉടന്‍ നല്‍കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
മദ്രാസ് ഐ.ഐ.ടി.യുടെ ഡിസ്കവറി കാംപസിലാണ് 422 മീറ്റര്‍ നീളമുള്ള ട്രാക്ക് സജ്ജമാക്കിയത്. രാജ്യത്തെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്കെന്ന സവിശേഷതകൂടി ഇതിനുണ്ട്. താഴ്ന്ന മര്‍ദത്തിലുള്ള ട്യൂബുകളിലൂടെ കാന്തികശക്തി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാഗ്നെറ്റിക് ലെവിറ്റേഷന്‍ എന്ന സാങ്കേതികവിദ്യയാണ് ഹൈപ്പര്‍ലൂപ്പിനു പിന്നില്‍. കാപ്സ്യൂള്‍ ആകൃതിയിലുള്ള ട്രെയിന്‍ സര്‍വീസായിരിക്കും ഇതിലൂടെയുണ്ടാവുക. ആളുകളെയും ചരക്കും അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം. ഊര്‍ജ ചെലവ് നന്നേ കുറവായിരിക്കും.
ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു അതിവേഗ ഗതാഗത സംവിധാനമായാണ് ഹൈപ്പര്‍ ലൂപ്പിനെ വിശേഷിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ സാധിക്കുമെന്നതും കൂട്ടിയിടി പോലുള്ള അപകടങ്ങള്‍ക്കുള്ള സാധ്യതയില്ലെന്നതുമാണ് ഹൈപ്പര്‍ ലൂപ്പ് സംവിധാനത്തിന്റെ പ്രധാന സവിശേഷത. വിമാനത്തിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാമെന്നതും വൈദ്യതി ഊര്‍ജമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഈ സംവിധാനത്തിന്റെ മേന്മയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.