ന്യൂഡൽഹി: മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നു വിവരം. ബിരേൻ സിങ്ങിനു പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപിയിൽ സമവായമായില്ല. ഇതോടെ നിയമസഭ മരവിപ്പിച്ചു നിർത്തിയിരിക്കുന്നതു തുടരും. ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര, ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടു രാഷ്ട്രീയ സ്ഥിതിഗതികൾ ധരിപ്പിച്ചു.
60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളായ നാഗാ പീപ്പിൾസ് ഫ്രണ്ടിന് അഞ്ചും ജനതാദളിന് (യു) ആറും എംഎൽഎമാർ വീതമുണ്ട്. ബിജെപിക്കു പിന്തുണ നൽകിയിരുന്ന എൻപിപി, മണിപ്പുർ കലാപത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്വം ആരോപിച്ചു നേരത്തേ പിന്തുണ പിൻവലിച്ചിരുന്നു. 7 എംഎൽഎമാരാണ് അവർക്കുള്ളത്.
3 സ്വതന്ത്രരും കുക്കി പീപ്പിൾസ് അലയൻസിന്റെ 2 എംഎൽഎമാരും ഇതിനു പുറമേയുണ്ട്. അവിശ്വാസപ്രമേയം വന്നാലും അതിനെ അതിജീവിക്കാനുള്ള കരുത്തു ബിജെപിക്കുണ്ട്. പക്ഷേ ബിജെപി എംഎൽഎമാരിൽ ഒരു വിഭാഗം പാർട്ടി വിപ് അംഗീകരിക്കില്ലെന്ന ഭീഷണിയുയർത്തിയാണു ബിരേൻ സിങ്ങിനെ മാറ്റാൻ നീക്കം നടത്തിയത്. 10 കുക്കി എംഎൽഎമാരിൽ 7 പേർ ബിജെപിക്കാരാണ്. കലാപത്തിന്റെ ആദ്യഘട്ടം തൊട്ട് ബിരേൻ സിങ്ങിനെ പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നതാണ്. ബിരേൻ രാജിവച്ചെങ്കിലും തുടർ നീക്കങ്ങളും ബിജെപി തന്ത്രപരമായാണു കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് ബിജെപി, കുക്കി എംഎൽമാരുമായുള്ള ചർച്ചകൾ ഡൽഹിയിലേക്കു മാറ്റിയതും. ബിരേൻ സിങ്ങിനെ പോലെ ഒരാളെ മുന്നിലേക്കു കൊണ്ടുവരാൻ ബിജെപി നിരയിൽ മറ്റൊരാളില്ല എന്നതാണു വസ്തുത. ഇതോടൊപ്പം മെയ്തെയ് സംഘടനകളുടെയും സായുധ സംഘടനകളുടെയും പിന്തുണയും ബിരേനു തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.