കൊല്ലം: കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ കുണ്ടറയ്ക്കും എഴുകോണിനുമിടയില്‍ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിറി ശ്രമമെന്ന് പോലീസ് എഫ്ഐആര്‍.ഇളമ്പള്ളൂര്‍ രാജേഷ് ഭവനില്‍ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയില്‍ അരുണ്‍ (33) എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് കൊണ്ടിട്ടത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
പ്രതികളുടെ മൊഴി കഴിഞ്ഞ ദിവസം രാത്രി എന്‍ഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഞായറാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പാളത്തില്‍ ആദ്യം പോസ്റ്റ് കണ്ടത്. സംഭവമറിഞ്ഞ് പോലീസെത്തി നീക്കംചെയ്തു. രണ്ടുമണിക്കൂറിനുശേഷം വീണ്ടും പാളത്തില്‍ അതേയിടത്ത് പോസ്റ്റ് കണ്ടെത്തി.
പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു സംഭവം. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.പിടിയിലായ രാജേഷും അരുണും ഒട്ടേറെ ക്രിമിനല്‍ക്കേസുകളിലെ പ്രതികളാണ്. കുണ്ടറയില്‍ SI-യെ ആക്രമിച്ച കേസിലടക്കം കേസുകളില്‍ പ്രതികളാണിവര്‍.
ടെലിഫോണ്‍ പോസ്റ്റിനൊപ്പമുള്ള കാസ്റ്റ് അയണ്‍ വേര്‍പെടുത്തി ആക്രിയായി വില്‍ക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് കുറുകേവെച്ചതെന്നാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്.
എന്നാല്‍ ഈ മൊഴി മുഖവിലയ്ക്കെടുക്കാതെയാണ് സംഭവം അട്ടിമറി ശ്രമമാണ് എന്ന നിലയിലേക്ക് തന്നെ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കൂടുതല്‍പ്പേര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞ സ്കൂട്ടര്‍ രണ്ടുദിവസംമുന്പ് പോലീസിന്റെ രാത്രിപരിശോധനയില്‍ കണ്ടിരുന്നു. മുഖസാദൃശ്യവും പരിശോധിച്ചശേഷമാണ് ഇവരെ പിടികൂടിയതെന്ന് റൂറല്‍ എസ്.പി. കെ.എം. സാബുമാത്യു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.