കണ്ണൂർ: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. കേസിൽ പ്രതികളായ പ്രദേശത്തെ എഴുപതോളം സിപിഎം പ്രവർത്തകർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ അടക്കം രണ്ടു പേരെയാണ് ഇതുവരെ പിടികൂടാനായത്. അതേസമയം, തർക്കം പരിഹരിക്കാൻ ഇടപെട്ടവരെയും പൊലീസ് കേസിൽ പെടുത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്.മണോളിക്കാവിൽ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലർച്ചെയാണ് സംഘർഷമുണ്ടായത്.
സംഘർഷം തടയുന്നതിനിടെ എസ്ഐ ഉൾപ്പെടെ പൊലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. വൈകിട്ട് മണോളിക്കാവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റിൽ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കയറ്റി. പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. എസ്ഐ ഉൾപ്പെടെയുളളവരെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ടു.ഉത്സവം നടക്കുന്നതിനാലും സ്ത്രീകൾ ഉൾപ്പെടെ വലിയ ആൾക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതുകൊണ്ടും പൊലീസ് കൂടുതൽ ബലപ്രയോഗത്തിനു തുനിയാതെ പിൻവാങ്ങുകയായിരുന്നു. പൊലീസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആർ.
എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പൊലീസ് കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളെന്നും കളിച്ചാൽ തലശ്ശേരി സ്റ്റേഷനിൽ ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു ബുധനാഴ്ചയിലെ ആക്രമണമെന്നും എഫ്ഐആറിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.