സേലം: സ്കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുളള തർക്കത്തിനിടെ സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥി മരിച്ചു. ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം
സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ കണ്ടഗുരുവാണ്(14) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.സംഭവത്തില്‍ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികള്‍ തമ്മില്‍ സ്‌കൂള്‍ ബസില്‍ വച്ച് വാക്കു തർക്കമുണ്ടായത്.
ബസില്‍ ഇവരിലൊരാളിരുന്ന ' സീറ്റിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം. തർക്കത്തിനിടയില്‍ സഹപാഠി കണ്ടഗുരുവിന്റെ നെഞ്ചില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി ബസിനുള്ളില്‍ തലയിടിച്ച് വീണു, പിന്നാലെ അബോധാവസ്ഥയില്‍ ആകുകയായിരുന്നു.
സംഭവം കണ്ട ബസ് ഡ്രൈവർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സേലത്തുളള ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ കണ്ടഗുരു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ സഹപാഠിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ പ്രതിഷേധം ഭയന്ന് പൊലീസ് സ്കൂളിന് ചുറ്റും സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്കൂളിനു നേരെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.