ബംഗളുരു: 311 തവണ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചിട്ടും ഒന്നുപോലും അടയ്ക്കാതിരുന്ന സ്കൂട്ടർ ഉടമയെ തേടി ഒടുവില്‍ പൊലീസ് എത്തി
അടയ്ക്കേണ്ട തുക കേട്ട് ഞെട്ടിയ ഉടമ കുറച്ച് സമയം ചോദിച്ചെങ്കിലും അത് നടപ്പില്ലെന്ന് പറഞ്ഞ് വാഹനം പിടിച്ചെടുത്തു. ബംഗളുരുവിലാണ് സംഭവം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സ്കൂട്ടറും അതിന്റെ പേരിലുള്ള ഫൈൻ തുകയും വൈറലായതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.ട്രാവല്‍ ഏജന്റായ പെരിയസ്വാമിയുടെ പേരിലാണ് സ്കൂട്ടർ രജിസ്റ്റർ ചെയ്തിരുന്നത്. ബന്ധുവായ സുദീപും മറ്റൊരാളും ഈ വാഹനം ഓടിച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, കാല്‍നട യാത്രക്കാർക്കുള്ള സീബ്രാ ക്രോസിങിന് മുകളില്‍ വാഹനം നിർത്തിയിടുക എന്നിങ്ങനെ ഒട്ടേറെ നിയമലംഘനങ്ങളാണ് വാഹനത്തിന്റെ പേരിലുണ്ടായിരുന്നത്.
ഓരോ സ്ഥലത്തു വെച്ചും വാഹനം കാണുന്ന ഉദ്യോഗസ്ഥർ ഓണ്‍ലൈനായി ചെല്ലാനുകള്‍ ഇഷ്യൂ ചെയ്ത് വിടുന്നതല്ലാതെ അവ അടയ്ക്കുന്നുണ്ടോ എന്നൊന്നും പരിശോധിക്കുന്നുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കാര്യങ്ങള്‍ നേരെ തിരിഞ്ഞത്.ഈ വാഹനം നടത്തുന്ന നിയമംഘനങ്ങള്‍ സ്ഥിരമായി നിരീക്ഷിച്ചിരുന്ന ഒരാള്‍ എക്സില്‍ ഒരു പോസറ്റിട്ടു. സ്കൂട്ടറിന്റെ നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയായിരുന്നു പോസ്റ്റ്.
ഈ വാഹനത്തെ താൻ കുറേ നാളായി പിന്തുടരുകയാണെന്നും ഒരു വർഷം മുമ്പ് ഏകദേശം ഒരു ലക്ഷം രൂപയുടെ ട്രാഫിക് ഫൈനുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 1.60 ലക്ഷം ആയെന്നും എന്തുകൊണ്ടാണ് പൊലീസുകാർ വാഹനം പിടിച്ചെടുക്കാത്തത് എന്നുമായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റിലെ ചോദ്യം.
പോസ്റ്റ് അത്യാവശ്യം നന്നായി പ്രചരിച്ചതോടെ പൊലീസിന്റെ ശ്രദ്ധയിലുമെത്തി. ഇടപെടാമെന്ന് എക്സില്‍ തന്നെ പൊലീസ് മറുപടി നല്‍കി. പിന്നാലെ ബംഗളുരു സിറ്റി മാർക്കറ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പെരിയസ്വാമിയെ അന്വേഷിച്ച് ഓഫീസിലെത്തി. അര ലക്ഷം രൂപ പോലും വില കിട്ടാത്ത തന്റെ സ്കൂട്ടറിന്റെ പേരില്‍ 1.60 ലക്ഷം രൂപയുടെ പിഴയുണ്ടെന്ന് അറിഞ്ഞ് പെരിയസ്വാമി ഞെട്ടി.
പുറത്ത് എവിടെയോ പോയിരുന്ന സുദീപിനെ വിളിച്ചുവരുത്തി. ഇരുവർക്കും മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല. പിഴ അടയ്ക്കാമെന്ന് സമ്മതിച്ചു, എന്നാല്‍ അല്‍പം സമയം വേണം. കുറച്ച് തുക ഇപ്പോള്‍ അടയ്ക്കാമെന്നും ബാക്കി പിന്നീട് അടയ്ക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കാനാവില്ലെന്ന് അറിയിച്ച പൊലീസുകാർ സ്കൂട്ടർ പിടിച്ചെടുത്തു.
പെരിയസ്വാമി പിഴത്തുക പൂർണമായി അടയ്ക്കേണ്ടി വരുമെന്ന് പൊലീസ് പറയുന്നു. വാഹനത്തിന്റെ വിലയേക്കാള്‍ ഫൈൻ ആയാല്‍ വാഹനം പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചാല്‍ മതിയെന്ന് പറയുന്ന പലരും ഉണ്ടെന്നും എന്നാല്‍ അത് തെറ്റായ ധാരണയാണെന്നും പൊലീസ് അറിയിച്ചു.
നോട്ടീസ് കിട്ടിയിട്ടും പിഴ അടയ്ക്കുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ കേസ് ചാർജ് ചെയ്ത് കോടതിയില്‍ സമർപ്പിക്കും. പിന്നീട് കോടതിയായിരിക്കും ഇക്കാര്യത്തില്‍ തുടർ നടപടി സ്വീകരിക്കുകയെന്നും ബംഗളുരു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.