ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത സ്വർണവും വെള്ളിയും സ്വത്ത് രേഖകളും തമിഴ്നാട് സർക്കാരിന് കൈമാറി ബെംഗളൂരുവിലെ സിബിഐ പ്രത്യേകകോടതി.
സ്വർണ വാളും വജ്രം പിടിപ്പിച്ച അരപ്പട്ടയും കിരീടവും അടക്കം 27 കിലോ സ്വർണശേഖരമാണ് കൈമാറിയത്. 1500-ലധികം ഏക്കർ ഭൂമിയടക്കമുണ്ട് ഈ കൂട്ടത്തില്‍.മുപ്പത് വർഷം മുൻപ് ജൂലൈ 9, 1995 ന് തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കേ തന്‍റെ ദത്ത് പുത്രനായിരുന്ന വി എൻ സുധാകരന്‍റെ വിവാഹത്തിന് മുന്നോടിയായി നടന്ന പൂജയ്ക്ക് ജയലളിത അണിഞ്ഞ ഒന്നരക്കിലോ സ്വർണത്തിന്‍റെ വജ്രക്കല്ലുകള്‍ പൊതിഞ്ഞ അരപ്പട്ടയടക്കം സ്വർണത്തില്‍ തീർത്ത 481 വസ്തുക്കള്‍, ആകെ 27 കിലോ സ്വർണം. ഇപ്പോഴത്തെ വിപണിവില അനുസരിച്ച് സ്വർണത്തിന് മാത്രം വരും ഇരുപത്തിയൊന്നരക്കോടി രൂപ.
ചെന്നൈയിലും മറ്റിടങ്ങളിലുമായി 1526 ഏക്കർ ഭൂമിയുടെ സ്വത്ത് രേഖകള്‍. പത്തരക്കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങള്‍. രണ്ട് ലക്ഷത്തോളം കറൻസി നോട്ടുകള്‍. 21 വർഷമായി കർണാടക സർക്കാരിന്‍റെ ട്രഷറി മുറിക്കുള്ളിലിരുന്ന ഈ വമ്പൻ സ്വത്ത് ശേഖരം ഒടുവില്‍ തമിഴ്നാട് സർക്കാരിന് സ്വന്തം.2016-ല്‍ ജയലളിത അന്തരിച്ചതോടെ ഈ സ്വത്ത് വകകളുടെ ഉടമസ്ഥാവകാശം ആർക്കെന്ന തർക്കം ഉടലെടുത്തു. ഈ സ്വത്തുക്കള്‍ക്കുള്ള അവകാശം തനിക്കെന്ന് കാട്ടി ജയലളിതയുടെ സഹോദരൻ ജയരാമന്‍റെ മക്കളായ ദീപയും ദീപക്കും കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീംകോടതി കേസില്‍ ജയലളിത അടക്കമുള്ളവർ കുറ്റക്കാരെന്ന് വിധിച്ചതാണെന്ന് കാട്ടി ഹൈക്കോടതി ഹർജി തള്ളി. ഇതോടെയാണ് സ്വത്ത് വകകള്‍ തമിഴ്നാടിന് കൈമാറാൻ വിചാരണ നടന്ന സിബിഐ പ്രത്യേക കോടതി വിധിച്ചത്.
എല്ലാ വസ്തുക്കളും രേഖകളും കൈമാറിയ ശേഷം, 'തമിഴ്നാട് സർക്കാരിന് ഈ സ്വത്ത് വകകള്‍ ഒന്നുകില്‍ റിസർവ് ബാങ്കിനയക്കാം, അല്ലെങ്കില്‍ ലേലത്തിന് വെച്ച് ആ തുക സർക്കാർ ഖജനാവിലേക്ക് എടുക്കാം' എന്നായിരുന്നു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കിരണ്‍ എസ് ജാവാലി പറഞ്ഞത്.
നിലവില്‍ പ്രചാരത്തിലില്ലാത്ത കറൻസിയായതിനാല്‍ പിടിച്ചെടുത്ത രണ്ടരലക്ഷം നോട്ടുകള്‍ റിസർവ് ബാങ്കിന് കൈമാറിക്കഴിഞ്ഞു. കണ്ണായ സ്ഥലങ്ങളില്‍, ആറ് കമ്പിനികളുടെ ഉടമസ്ഥതയിലുള്ള, ആയിരത്തിയഞ്ഞൂറിലധികം ഏക്കർ ഭൂമിയും സ്വർണവുമടക്കം ലേലത്തില്‍ വച്ചാല്‍ തമിഴ്നാട് സർക്കാരിന് കിട്ടുക വൻതുകയായിരിക്കുമെന്നുറപ്പ്.
അതെത്രയാകും? കണക്ക് കൂട്ടേണ്ടത് തമിഴ്നാട് സർക്കാരാണ്. അഴിമതിയിലും ആർഭാടത്തിലും മുങ്ങിക്കുളിച്ചതിന് ജനരോഷവും പിന്നീട് നിയമ നടപടികളും നേരിട്ട ജയലളിതയുടെ സ്വത്തു വകകളിലെ വലിയൊരു പങ്ക് അങ്ങനെ തിരികെ സർക്കാർ ഖജനാവിലേക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.