തിരുവനന്തപുരം: കോവിഡിന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ഉണർവ് ഉണ്ടായ വിനോദസഞ്ചാര കേന്ദ്രമാണ് പൊൻമുടിയെന്നും താമസ സൗകര്യത്തിന്റെ അപര്യാപ്തയാണ് പൊൻമുടി നേരിടുന്ന പ്രശ്നമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ പൊൻമുടിയിൽ നവീകരണം പൂർത്തിയാക്കിയ റസ്സ് ഹൗസിൻ്റെയും പുതിയതായി നിർമ്മിച്ച കഫറ്റീരിയയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണു റസ്റ്റ് ഹൗസുകൾ നവീകരിക്കുന്ന ഉദ്യമത്തിലേക്കു പൊതുമരാമത്ത് വകുപ്പ് കടന്നത്. 153 റസ്റ്റ് ഹൗസുകളാണ് കേരളത്തിൽ നിലവിലുള്ളത്. ഇതിൽ 1160 മുറികൾ ഉണ്ട്. 2021ൽ കേരള പിറവി ദിനത്തിലാണ് റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത്. 2024 ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം മൂന്നരലക്ഷത്തിലധികം പേർ റൂമുകൾ ബുക്ക് ചെയ്തു. 21.21 കോടിയിലധികം രൂപ ഇതിലൂടെ ലഭിച്ചു.
റസ്റ്റ് ഹൗസുകൾ കുറഞ്ഞ ചിലവിൽ ബുക്ക് ചെയ്യുന്നതോടെ ഓരോ വ്യക്തിക്കും ലഭിക്കുന്നത് 2000 രൂപയുടെ ലാഭമാണ്. നവീകരണം പൂർത്തിയായ പൊൻമുടി ഗസ്റ്റ് ഹൗസിൻ്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.
പൊൻമുടി മെർക്കിസ്ഥാൻ എസ്റ്റേറ്റിന് സമീപം പ്ലാൻ ഫണ്ടിൽ നിന്ന് 78.18 ലക്ഷം രൂപ റസ്സ് ഹൗസിൻ്റെ നവീകരണ പ്രവൃത്തികളും കംഫർട്ട് ചെലവും കണ്ടെത്തിയ കഫറ്റീരിയ നിർമ്മാണവും പൂർത്തിയായി.
പൊന്മുടിയിലെ ക്യാമ്പ് ഷെഡ് നവീകരിച്ചാണ് റസ്സ് ഹൗസിൻ്റെ നിലവാരത്തിലേക്ക് മാറ്റിയത്. മൂന്ന് മുറികൾ ഉണ്ടായിരുന്ന ക്യാമ്പ് ഷെഡിൻ്റെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം, റിസപ്ഷൻ, ആധുനിക സൗകര്യങ്ങളോടെയുള്ള വാഷ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
1324 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ച കഫറ്റീരിയയിൽ ഡൈനിംഗ് ഹാൾ, സ്റ്റോർ, കിച്ചൻ, സ്റ്റാഫ് റസ്റ്റ് റൂം, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കവുന്ന വാഷ് റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഹെറിറ്റേജ് മാതൃകയിലാണ് റസ്റ്റ് ഹൗസും കഫറ്റീരിയയും രൂപകല്പന ചെയ്തിട്ടുള്ളത്. ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് കേരളത്തിലെ റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റിയത്.
റസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡി. കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി. കോമളം, പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനു മടത്തറ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിൻ എഞ്ചിനീയർ ബീന.എൽ, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.